2011, ജൂലൈ 27, ബുധനാഴ്‌ച

സാമ്പ്രദായിക മതസംഘടനകളില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്


'അല്ലാഹുവിന് അടിപ്പെട്ട് ജീവിക്കുക, അല്ലാഹുവല്ലാത്ത ശക്തികളെ വര്‍ജിക്കുക' എന്ന സന്ദേശവുമായാണ് എല്ലാ കാലത്തും എല്ലാ സമൂഹങ്ങളിലേക്കും പ്രവാചകന്മാര്‍ നിയുക്തരായതെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. അല്ലാഹുവിനെ നിരാകരിക്കുകയോ അല്ലാഹുവിന്റെ അധികാരം സ്വയം കൈയടക്കുകയോ ചെയ്ത ഫിര്‍ഔന്‍, നംറൂദ് തുടങ്ങിയ ധിക്കാരികളെ പ്രബോധനം ചെയ്ത പ്രവാചകന്മാര്‍, അവരെ കേവലം ആരാധനാപരമായ ശിര്‍ക്കില്‍നിന്ന് തടയുക മാത്രമല്ല ചെയ്തത്. മറിച്ച് അല്ലാഹുവിന്റെ അടിമകളെ അടക്കി ഭരിക്കാനുള്ള അധികാരം നിങ്ങള്‍ക്കല്ല എന്നും തുടര്‍ന്നു പ്രഖ്യാപിച്ചു. യൂസുഫ്, ദാവൂദ്, സുലൈമാന്‍(അ) തുടങ്ങിയ പ്രവാചകന്മാരാകട്ടെ ദൈവിക ഭരണത്തിന്റെ മാതൃക കാഴ്ചവെക്കുകയും ചെയ്തു. അവസാനമായി ലോകത്തിനാകെ അനുഗ്രഹമായി നിയുക്തനായ മുഹമ്മദ് നബി(സ) ഇരുപത്തിമൂന്ന് വര്‍ഷക്കാലത്തെ പ്രബോധനം കൊണ്ട് ഒരു വിശ്വോത്തര സ്റേറ്റ് സ്ഥാപിച്ച് അതിന്റെ ഭരണം തന്റെ സച്ചരിതരായ ശിഷ്യന്മാരെ ഏല്‍പിച്ചാണ് വിടവാങ്ങിയത്. സര്‍വോപരി ഇസ്ലാമിന്റെ മൂലപ്രമാണങ്ങളായ ഖുര്‍ആനിലും സുന്നത്തിലും, വിശ്വമാനവികതയിലും നീതിയിലും അധിഷ്ഠിതമായ ഒരു രാഷ്ട്രീയ ഭരണവ്യവസ്ഥയുടെ രൂപരേഖ വരഞ്ഞു കാണിക്കുകയും ചെയ്യുന്നു. മറിച്ച് മതേതരത്വം പ്രബോധനം ചെയ്യാന്‍ വന്ന ഒരു പ്രവാചകനെയും ചരിത്രമോ ഖുര്‍ആനോ പരിചയപ്പെടുത്തുന്നില്ല. ജീവിതരംഗങ്ങളെയാകെ ഒഴിച്ചുനിര്‍ത്തി കേവലം ആരാധനയില്‍ ഊന്നുന്ന ഒരു 'തൌഹീദ്' ഇസ്ലാമിലില്ല. 'നിങ്ങള്‍ ലാ ഇലാഹ ഇല്ലല്ലാഹ് എന്ന പറയുവിന്‍, അറബികളും അനറബികളും നിങ്ങള്‍ക്ക് കീഴ്പ്പെടും' എന്നാണ് അല്ലാഹുവിന്റെ ദൂതന്‍ ആഹ്വാനം ചെയ്തത്.

ശിര്‍ക്കിനെതിരെ തൌഹീദ് പ്രബോധനം ചെയ്ത അനേകം പ്രവാചകരെ ജനം കൊന്നുകളഞ്ഞിട്ടുണ്ട്. വളരെ പേര്‍ക്ക് ആരെയും അനുയായികളായി ലഭിച്ചില്ല. ഇവരൊക്കെ ദൌത്യനിര്‍വഹണത്തില്‍ പരാജയപ്പെട്ടവരാണോ? അല്ലെങ്കില്‍ ഭരണത്തിന്റെ കാര്യവും അതുതന്നെ. പ്രബോധനമാണ് പ്രവാചകന്മാരുടെ ചുമതല. ജനങ്ങള്‍ നന്മ ആഗ്രഹിക്കുന്നുവെങ്കില്‍ അവരെ പിന്തുടരാം, അത്രതന്നെ. ഇസ്ലാമിക പ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമിക്ക് ഐഡന്റിറ്റിക്ക് മാത്രമായി ഇസ്ലാമിന് അന്യമായ വാദഗതികളൊന്നും ആവശ്യമില്ല. രാജ്യ നന്മക്കായി ഇസ്ലാമിന്റെ സമ്പൂര്‍ണ സംസ്ഥാപനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നു എന്നത് തന്നെയാണ് ജമാഅത്തിനെ ഇതര സാമ്പ്രദായിക മതസംഘടനകളില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല: