തീവ്രവാദാരോപണം: ഈ മുജാഹിദ് ഇരട്ടത്താപ്പിനെ എന്ത് പേരിട്ട് വിളിക്കണം?
----------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
ഐ.എസ് ബന്ധം ആരോപിക്കപ്പെട്ടു ഈയിടെ കണ്ണൂരില്‍ നിന്നും മറ്റും അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായോ മുജാഹിദ് വിസ്ഡം ഗ്രൂപ്പുമായോ ബന്ധമുണ്ടായിരുന്നു എന്ന് കേള്‍ക്കുന്നു. എന്നാല്‍ പൊലിസ് റിപ്പോര്‍ട്ട് മാത്രം അവലംബമാക്കി അങ്ങനെ ഉറപ്പിച്ചു പറയാനോ അതിന്‍റെ പേരില്‍ മാത്രം ഈ സംഘടനകളെ ആക്ഷേപിക്കാനോ ഞാനൊരുക്കമല്ല. ഈ പോസ്റ്റു അതിനുവേണ്ടിയല്ല താനും. പരസ്പരം തീവ്രവാദമാരോപിച്ചു രസിക്കുക ചിലര്‍ക്കൊരു ഹരമാണ്. അതിലെ അപകടം മനസ്സിലാക്കാത്ത നമ്മുടെ നാട്ടിലെ മുജാഹിദ് വിഭാഗമാണ് (വിശിഷ്യാ വിസ്ഡം വിഭാഗം) അക്കാര്യത്തില്‍ മുന്‍പന്തിയില്‍. അവര്‍ക്ക് ഈ അസുഖം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല താനും. മറ്റുള്ളവരെ ചൂണ്ടി, 'ഞങ്ങളല്ല, ഇവരാണ് തീവ്രവാദികള്‍' എന്ന് പറഞ്ഞു ശത്രുവിന് വടികൊടുക്കുക എന്നത് ഇക്കൂട്ടരുടെ ഒരു ഹോബിയാണ്. അതിനു ഏത് അള്‍ട്രാ സെക്യുലരറിസ്റ്റുകളെയും അവര്‍ കൂട്ടുപിടിക്കുകയും ചെയ്യുമെന്നതിനു കഴിഞ്ഞകാല ചരിത്രം സാക്ഷി. മോഡി യുഗത്തിലും അതിനൊരു മാറ്റവും വന്നിട്ടില്ല. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പറവൂര്‍ ഭാഗത്ത് സംഘികളുടെ അക്രമത്തിനിരയാവുകയും ഗുരുതരമായ വകുപ്പുകള്‍ ചുമത്തി പോലിസ് അറസ്റ്റ് ചെയ്യുകയും ചെയ്ത വിസ്ഡക്കാര്‍ വിതരണം ചെയ്തിരുന്ന ലഘുലേഖകളില്‍ ഒന്നില്‍ ഇപ്രകാരം ഒരു പരാമര്‍ശം കാണാം: 'ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ജിഹാദിന് എന്ന് പറഞ്ഞു ഐ.എസ്സിലേക്ക് പോകുന്നവരെ സ്വാധീനിച്ചത് സയ്യിദ് ഖുത്ബിന്‍റെയും മൗലാനാ മൗദൂദിയുടെയും ചിന്താധാരകളാണ് എന്ന് വ്യക്തമാണ്' വീണ്ടും അവര്‍ എഴുതി: 'ജമാഅത്തെ ഇസ്ലാമി സഹോദരങ്ങളുടെ നേതൃത്വത്തില്‍ പുറത്തിറങ്ങിയ ഇസ്ലാമിക വിജ്ഞാനകോശം ഏഴാം വാള്യത്തില്‍ ഉസാമാ ബിന്‍ലാദിന്‍ ഇഖ്വാനുല്‍ മുസ്ലിമൂന്‍ എന്ന സംഘടനയില്‍ ചെറുപ്പം മുതല്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു എന്നും അദ്ദേഹത്തിന്‍റെ ഗുരുനാഥന്‍ മുഹമ്മദ് ഖുത്ബ് ആണെന്നും സൗദി അറേബ്യയുടെ പൗരത്വം എനിക്ക് വേണ്ടെന്നു പറഞ്ഞു അത് അദ്ദേഹം വലിച്ചെറിഞ്ഞു എന്നും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. പല ഗള്‍ഫ് രാഷ്ട്രങ്ങളും നിരോധിച്ച ഇഖവാന്‍ എന്ന തീവ്രവാദി സംഘത്തെ സലഫികളായി ചിത്രീകരിക്കുന്ന അമേരിക്കന്‍ അജണ്ട ഇതില്‍ നിന്നു വ്യക്തമാണല്ലോ.'
സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന, ഒരു 'അഡ്രസ്സില്ലാത്ത' മുജാഹിദ് പോസ്റ്റില്‍ ഇപ്രകാരം കാണാം: ''അല്‍ ഖാഇദയുടെയും ഐ.എസിന്റെയും ആദര്‍ശത്തിന്റെ വേരുകള്‍ എങ്ങോട്ടാണ് ചെന്നെത്തുന്നത് എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. താനും തന്റെ അനുയായികളും ഒഴികെയുള്ളവര്‍ ജാഹിലിയ്യത്തില്‍ ആണെന്ന്‍ വിധിയെഴുതി മൊത്തം മുസ്ലിം സമുദായത്തെ തക്ഫീര്‍ ചെയ്ത സയ്യിദ് ഖുതുബിന്‍റെ അതേ ചിന്താധാര തന്നെയാണ് അല്‍ ഖാഇദയും ഐസിസും അടക്കമുള്ള ആധുനിക തക്ഫീറി-ഖവാരിജ് സംഘങ്ങള്‍ പിന്തുടരുന്നത് എന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്. സയ്യിദ് ഖുത്ബിന്‍റെ ആശയങ്ങള്‍ സൌദിയില്‍ ഇറക്കുമതി ചെയ്യാന്‍ ശ്രമിച്ച സഹോദരന്‍ മുഹമ്മദ് ഖുതുബിന്‍റെ ക്ലാസുകളിലെ പഠിതാക്കള്‍ ആയിരുന്നു അല്‍ ഖാഇദയിലെ ഒന്നാമനും രണ്ടാമനും ആയിരുന്ന ഉസാമ ബിന്‍ലാദനും അയ്മന്‍ അല്‍ സവാഹിരിയും എന്നെഴുതി വെച്ചത് അസിസ്റ്റന്റ് അമീര്‍ ഷെയ്ഖ് മുഹമ്മദ് കാരക്കുന്ന് സാഹിബ് എഡിറ്റര്‍ ആയ ഇസ്ലാമിക വിജ്ഞാനകോശം Vol -7ല്‍ ആണ്. ചെറുപ്പത്തിലേ സൌദി പൌരത്വം വലിച്ചെറിഞ്ഞു ഇഖ്വാനി പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ഉസാമ ബിന്‍ ലാദന്റെ പ്രചോദനം ആരായിരുന്നു എന്ന ഒറ്റക്കാര്യം ചിന്തിച്ചാല്‍ മതി- ആധുനിക ഇസ്ലാമിക ലോകത്ത് തക്ഫീരിന്റെയുംവിധ്വംസക പ്രവര്‍ത്തനങ്ങളുടെയും ബീജവാപത്തിന്‍റെ സ്ത്രോതസ്സുകള്‍ തിരിച്ചറിയാന്‍!.'' (അയ്മന്‍ സവാഹിരിയെ കുറിച്ച് ഐ.പി.എച്ച് വിജ്ഞാനകോശത്തില്‍ ഇങ്ങനെയൊരു പരാമര്‍ശമില്ലെന്നും അത് മുജാഹിദ് ലേഖകന്‍റെ കൈക്രിയയാണ് എന്നുമാണ് എന്‍റെ ധാരണ.)
പ്രിയ മുജാഹിദുകളേ, തീവ്രവാദ-ഭീകരവാദ സംബന്ധമായ നിങ്ങളുടെ ഈ പുതുപുത്തന്‍ ചാപ്പകുത്തല്‍ വ്യാഖ്യാന പ്രകാരം വന്നുപെടുന്നതും നിങ്ങളെ തന്നെ തുറിച്ചു നോക്കുന്നതും തിരിഞ്ഞു കുത്തുന്നതുമായ കുറെ ചോദ്യങ്ങളും വിശദീകരണം നല്‍കേണ്ട ഒരുപടി വിഷയങ്ങളുമുണ്ട്. സ്വന്തം നിലപാടില്‍, വാദത്തില്‍ അല്‍പമെങ്കിലും സത്യസന്ധതയും വിശ്വാസവും നിങ്ങള്‍ക്കുണ്ടെങ്കില്‍ നിങ്ങളതിന് തയ്യാറാവും എന്ന് പ്രതീക്ഷിക്കുന്നു:
1. സയ്യിദ് മൗദൂദിയുടെയും സയ്യിദ് ഖുത്ബിന്‍റെയും പ്രസ്ഥാനങ്ങള്‍ എപ്പോഴെങ്കിലും തീവ്രവാദത്തെ പ്രോത്സാഹിപ്പിച്ചതായി കാണിച്ചു തരാമോ? അവരുടെ ഏത് അനുയായിയാണ് ഐ.എസ്സിലേക്ക് പോയത്? അവര്‍ ഇരുവരുടെയും പ്രസ്ഥാനങ്ങള്‍, മുജാഹിദുകള്‍ ഐ.എസ് എന്നൊക്കെ കേള്‍ക്കാന്‍ തുടങ്ങുന്നതിനു മുമ്പേ ഐ.എസ്സിനെ തള്ളിപ്പറയുകയും 'ഐ.എസ് ഇസ്ലാമല്ല' എന്ന പേരില്‍ കാമ്പയിന്‍ നടത്തുകയും ചെയ്തവരല്ലേ? ഇഖവാന് തീവ്രത പോരാ എന്ന് പറഞ്ഞു ഇറങ്ങി പോയവര്‍ പലരുമുണ്ട്. അവരില്‍ ചിലര്‍ പില്‍കാലത്ത് തങ്ങളുടെ തെറ്റ് തിരുത്തുകയും 'പുനര്‍വിചിന്തനങ്ങള്‍' എന്ന പേരില്‍ അത് പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇന്ത്യയിലാകട്ടെ ഇടക്കാലത്ത് ജമാഅത്തുമായി സഹകരിച്ചു അതിന്‍റെ വിദ്യാര്‍ഥി വിഭാഗമെന്നോണം പ്രവര്‍ത്തിച്ചിരുന്ന സിമിയുമായുള്ള ബന്ധം ജമാഅത്ത് വിഛേദിക്കാനുള്ള മുഖ്യ കാരണം തന്നെ അവരുടെ തീവ്ര ശൈലിയെ അനുകൂലിക്കാനാവാത്തത് കൊണ്ടാണ്. കേരളത്തില്‍ നിന്ന് ഐ.എസ്സിലേക്കെന്നും മറ്റും പറഞ്ഞു നാടുവിട്ടവരാകട്ടെ മൗദൂദിയുടെ അനുയായികളല്ല, ഏതോ നിലക്ക് മുജാഹിദ്-നവ സലഫി ആശയധാരയുമായി ബന്ധപ്പെട്ടവരാണ് താനും! നിങ്ങള്‍ പറയുന്നത് സത്യമാണെങ്കില്‍ ഇതെങ്ങനെ സംഭവിച്ചു? എന്നിട്ടും എന്തിനീ തെറ്റിദ്ധരിപ്പിക്കല്‍?
2. ജമാഅത്തും ഇഖ്വാനും തീവ്രവാദത്തിലേക്ക് നീങ്ങാത്തതിനുള്ള കരണം അവരുടെ പ്രമാണമായ വിശുദ്ധ ഖുര്‍ആനോ തിരുസുന്നത്തോ, തങ്ങളുടെ സ്ഥാപക നേതാക്കളായ മൗദൂദിയോ ഹസനുല്‍ ബന്നയോ ഒരിക്കലും ആ രീതിയെ അനുകൂലിക്കുന്നില്ല എന്നതാണു. തീവ്രവാദത്തെയും ഭീകര പ്രവര്‍ത്തനങ്ങളെയും ശക്തമായി എതിര്‍ത്തതാണ് ഇവരുടെ ചരിത്രം. അത്തരം ചെയ്തികള്‍കൊണ്ട് ഒരിക്കലും വിപ്ലവം വിജയിപ്പിക്കാനോ ഇസ്ലാമിക വ്യവസ്ഥ സ്ഥാപിക്കാനോ സാധ്യമല്ലെന്നും നിങ്ങള്‍ ഒരു കാരണവശാലും അണ്ടര്‍ഗ്രൗണ്ട് വര്‍ക്കുകളില്‍ ഏര്‍പ്പെടുകയോ രഹസ്യ സംഘടനകള്‍ ഉണ്ടാക്കുകയോ ചെയ്യരുത് എന്ന് അവര്‍ ആവര്‍ത്തിച്ചു പറഞ്ഞത് കാണാം. ഏകാധിപത്യ ഭരണകൂടങ്ങളെ അട്ടിമറിക്കാന്‍ സായുധ പോരാട്ടവും രഹസ്യ നീക്കങ്ങളും ആയിക്കൂടെ എന്ന ഒരു പറ്റം അറബ് യുവാക്കളുടെ ചോദ്യത്തിനു അവര്‍ നല്‍കിയ മറുപടിയും അരുത്, അതുകൊണ്ട് ഉപകാരത്തേക്കാളേറെ ഉപദ്രവമായിരിക്കും എന്നതായിരുന്നു. എന്നിട്ടും അവരാണ് തീവ്രവാദത്തിന്‍റെ ഊര്‍ജ സ്രോതസ്സ് എന്നും ഭരണാധികാരികള്‍ക്കെതിരെ യുവാക്കളെ ഇളക്കിവിടുന്നവരാണ് എന്നും തെറ്റിദ്ധരിപ്പിക്കുന്നത് സ്വന്തം മുഖം രക്ഷിക്കാനുള്ള കുതന്ത്രവും 'കൊട്ടാര പൗരോഹിത്യ'ത്തിന്‍റെ ഭാഗമായ ആരാഷ്ട്രിയ ഇസ്ലാമി'ന്‍റെ ഫത്വയുമല്ലെങ്കില്‍ മറ്റെന്ത്?
3. വിശുദ്ധ ഖുര്‍ആനിലെ ജിഹാദ് സംബന്ധമായ ചില സൂക്തങ്ങളും തല്‍സംബന്ധമായ പ്രവാചക വചനങ്ങളുമാണല്ലോ ഐ.എസ്സും അല്‍ഖായിദയും ഉള്‍പ്പെടെയുള്ളവര്‍ തങ്ങളുടെ ചെയ്തികള്‍ക്ക് ദുരുപയോഗം ചെയ്യാറുള്ളത്. സത്യസാക്ഷ്യ വചനമായ ലാ ഇലാഹ ഇല്ലല്ലാഹുവും അല്ലാഹു അക്ബറും മുതല്‍ ഇനില്‍ ഹുക്മു ഇല്ലാ ലില്ലാഹ്' എന്ന ആയത്തും യുദ്ധ സംബന്ധമായ നിരവധി സൂക്തങ്ങളും അതില്‍ പെട്ടു. അല്ലാഹു അക്ബര്‍ എന്ന് പറഞ്ഞുകൊണ്ടാണ് അവര്‍ നിരപരാധരെ ക്രൂരമായി കൊല ചെയ്യുന്നത് പോലും. (അതുപോലെ, വിശുദ്ധ ഖുര്‍ആനിലെ യുദ്ധസംബന്ധമായ പത്തൊമ്പതോളം സൂക്തങ്ങള്‍ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതാണ് എന്നും അതിനാല്‍ ഖുര്‍ആന്‍ നിരോധിക്കുകയോ ഈ സൂക്തങ്ങള്‍ അതില്‍ നിന്ന് എടുത്തു മാറ്റുകയോ ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഹരജി കോടതിയിലെത്തിയ നാടാണല്ലോ ഇന്ത്യ.) അതിന്നര്‍ത്ഥം വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തുമാണ് ഈ തീവ്രവാദികള്‍ക്ക് പ്രചോദകം, അതാണവരെ സ്വാധീനിച്ചത് എന്നാണോ? അങ്ങനെ വിസ്ഡക്കാര്‍ക്ക്/ മുജാഹിദുകള്‍ക്ക് വാദമുണ്ടോ? ഇല്ലെങ്കില്‍ പിന്നെ സയ്യിദ് മൗദൂദിയുടെയോ സയ്യിദ് ഖുത്ബിന്‍റെയോ വാചകങ്ങളെ -സലഫി പണ്ഡിതന്മാരുടെ വാചകങ്ങളെ ദുരുപയോഗം ചെയ്യുന്ന പോലെ തന്നെ- ആരെങ്കിലും ദുരുപയോഗം ചെയ്യുന്നുണ്ടെങ്കില്‍ അതിനു മാത്രം എങ്ങനെയാണ് ആ മഹാന്മാര്‍ ഉത്തരവാദികള്‍ ആവുക? ഈ ആരോപണം നിങ്ങളുടെ ബുദ്ധിപരമായ സത്യസന്ധത ഇല്ലായ്മയുടെ ഒന്നാന്തരം തെളിവല്ലേ?
4. ഈയിടെ കണ്ണുരില്‍ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട ഹംസ, മനാഫ് എന്നിവര്‍ ഐ.എസില്‍ ചേര്‍ന്ന് 'ശഹീദായ' യുവാക്കളെ റിക്രൂട്ട് ചെയ്തത് രണ്ട് സലഫി പണ്ഡിതര്‍ക്കൊപ്പം ചേര്‍ന്നാണെന്നും ഇവര്‍ സ്ഥിരമായി മുജാഹിദ് വിസ്ഡം വിഭാഗത്തിന്‍റെ ബഹറൈനിലെ അല്‍ അന്‍സാര്‍ ഇസ്ലാഹി സെന്ററിലെ ക്ലാസുകളില്‍ പങ്കെടുത്തിരുന്നവര്‍ ആണെന്നും ക്ലാസെടുത്തിരുന്നവരില്‍ ഹുസൈന്‍ സലഫിയും മുജാഹിദ് ബാലുശേരിയും ഉണ്ടായിരുന്നു എന്നും വാര്‍ത്തകളില്‍ കാണുന്നു. ഇക്കാരണങ്ങളാല്‍ തന്നെ കേരളത്തിലെ ഐസിസ് ആശയത്തിന്റെ വേരുകള്‍ നീളുന്നത് വിസ്ഡം ഗ്രൂപ്പിലേക്കല്ലേ എന്ന് പ്രസ്തുത വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത പത്രം ചോദിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇവരുമായി അന്‍സാര്‍ സെന്ററിന് ബന്ധമില്ലെന്നും ക്ലാസിനു വരുന്ന നൂറുകണക്കിന് ആളുകളില്‍ ഇവരും ഉണ്ടായിട്ടുണ്ടാവാം എന്നും ബന്ധപ്പെട്ടവര്‍ വിശദീകരിക്കുന്നു. അപ്പോള്‍ ഒരു സംശയം ന്യായം: ഇസ്ലാഹി സെന്ററില്‍ സ്ഥിരമായി ക്ലാസിനു വരികയോ അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയോ ചെയ്തിരുന്നവര്‍ പില്‍കാലത്ത് തീവ്രവാദത്തിലേക്ക് നീങ്ങിയാല്‍ അതില്‍ ഇസ്ലാഹീ സെന്‍ററിനോ അവിടെ ക്ലാസ്സെടുത്തിരുന്ന മുജാഹിദ് മൗലവിമാര്‍ക്കോ യാതൊരു ഉത്തരവാദിത്വവും ഇല്ല എന്നും വിസ്ഡകാര്‍ക്ക് അതില്‍ പങ്കില്ലെന്നും, അതേസമയം സയ്യിദ് ഖുത്ബിന്‍റെ സഹോദരന്‍ മുഹമ്മദ് ഖുത്ബിന്‍റെ ആയിരക്കണക്കിന് ശിഷ്യന്മാരില്‍ ഒരാളായി കുറച്ചു കാലം ഉണ്ടായിരുന്ന ഒരു വിദ്യാര്‍ഥി (ഉസാമ ബിന്‍ലാദിന്‍) പില്‍കാലത്ത് തീവ്രവാദത്തിലേക്ക് നീങ്ങിയാല്‍ അതിന്‍റെ പൂര്‍ണ ഉത്തരവാദി മുഹമ്മദ് ഖുത്ബും അദ്ദേഹത്തിന്‍റെ പ്രസ്ഥാനമായ ഇഖ് വാനും ആണ് എന്നും നമ്മള്‍ വിശ്വസിക്കണം അല്ലെ?! അങ്ങനെ വിസ്ഡക്കാര്‍ക്ക് പ്രചരിപ്പിക്കാം അല്ലെ?! ഈ ഇരട്ടത്താപ്പിന്‍റെ പേരാണോ വിസ്ഡം നവ സലഫി?
5. ഏതാനും വര്‍ഷം മുമ്പ് വരെ മുജാഹിദ് വേദികളില്‍ ജമാഅത്തിനെതിരെ തൊണ്ടകീറിയിരുന്ന, ശബാബിലും മറ്റും വിഷം കുത്തിനിറച്ചിരുന്ന ശംസുദ്ധീന്‍ പാലത്ത് തീവ്രവാദം പ്രസംഗിക്കുകയും കേസില്‍ കുടുങ്ങുകയും ചെയ്തത് ഏത് മൗദൂദി ഗ്രന്ഥം വായിച്ചിട്ടാണ് എന്നൊന്ന് പറഞ്ഞു തരാമോ? അദ്ദേഹത്തെ സ്വാധീനിച്ചത് സലഫി ആചാര്യന്മാരായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദില്‍ വഹാബിന്‍റെയും ശൈഖ് സ്വാലിഹ് അല്‍ഉതൈമീന്‍റെയും ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്റെയുമെല്ലാം ചിന്താധാരകളല്ലേ?! ഇവരുടെ ഗ്രന്ഥങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള പ്രഭാഷണത്തിലല്ലേ അദ്ദേഹം തന്‍റെ വിവാദ പ്രസ്താവന നടത്തിയത് പോലും?! അതുപോലെ വിശുദ്ധ ഖുര്‍ആനിലെ وَقَاتِلُوهُمْ حَتَّىٰ لَا تَكُونَ فِتْنَةٌ وَيَكُونَ الدِّينُ كُلُّهُ لِلَّهِ എന്ന ആയത്തിലെ ഫിത്നക്ക് ശിര്‍ക്ക് എന്ന് അര്‍ഥം പറയുന്നവരാണ് ശൈഖ് ഇബ്നുബാസ് ഉള്‍പ്പെടെയുള്ള ഒട്ടുമിക്ക സലഫി പണ്ഡിതന്മാരും. അഥവാ, ശിര്‍ക്ക് ഇല്ലാതാവുന്നത് വരെ കാഫിറുകളോടു യുദ്ധം ചെയ്യുക എന്ന്! തീവ്രവാദികള്‍ക്ക് ഇതില്‍പരം തെളിവ് എന്ത് വേണം?! കേരളത്തിലെ അറബിക് കോളേജുകളില്‍ പഠിപ്പിക്കപ്പെടുന്നതും ഈയിടെ ചിലര്‍ വിവാദമാക്കിയതുമായ ഒരു പാഠപുസ്തകത്തിന്‍റെ ഉള്ളടക്കത്തിലും ഈ വീക്ഷണത്തിന്‍റെ ലാഞ്ചന കാണാം. സയ്യിദ് ഖുത്ബിന്‍റെ പേരില്‍ തക്ഫീര്‍ (തന്‍റെ പാര്‍ട്ടിക്കാര്‍ അല്ലാത്തവരെയെല്ലാം അദ്ദേഹം കാഫിറാക്കിയിട്ടുണ്ട് എന്ന്) ആരോപിക്കുന്നവര്‍ക്ക് ഈ സലഫി നിലപാടിനെ കുറിച്ച് എന്ത് പറയാനുണ്ട് എന്നറിയാന്‍ കൗതുകമുണ്ട്. (മേല്‍ പറഞ്ഞ 'ശിര്‍ക്ക് വാദം' വെച്ചുകൊണ്ടു, ഇറാഖിലെ ദേവാലയത്തില്‍ കടന്നു വലിയതൊഴികെയുള്ള വിഗ്രഹങ്ങള്‍ തകര്‍ത്ത ഇബ്രാഹിം(അ)യെയും മക്കാ വിജയ വേളയില്‍ കഅബയില്‍ ഉണ്ടായിരുന്ന വിഗ്രഹങ്ങള്‍ പിഴുതെറിഞ്ഞ, ജസീറതുല്‍ അറബില്‍ നാട്ടിനിര്‍ത്തപ്പെട്ട ഒരു വിഗ്രഹവും തകര്‍ക്കാതെ വിടരുത് എന്ന് പഠിപ്പിച്ച മുഹമ്മദ് നബി(സ)യെയും മാതൃകയാക്കി ഇന്ത്യയില്‍ ഇസ്ലാമിക ഭരണം വരികയാണെങ്കില്‍ ഇന്നാട്ടിലുള്ള സകല ഹൈന്ദവ വിഗ്രഹങ്ങളും തകര്‍ക്കപ്പെടണം എന്ന് വാദിച്ച നവ സലഫിയെ എനിക്ക് നേരിട്ടറിയാം!) ഇങ്ങനെയൊക്കെ വാദിക്കാന്‍ ചില 'തീവ്രവാദികള്‍' മേല്‍ പറഞ്ഞ പണ്ഡിതന്മാരുടെ വിശദീകരണങ്ങളെയാണ് പ്രമാണമാക്കുന്നത് എന്നതുകൊണ്ട് ആ സലഫി പണ്ഡിതന്മാരാണ് തീവ്രവാദികളുടെ മാസ്റ്റര്‍ ബ്രൈന്‍ എന്നു വിസ്ഡക്കാരും മുജാഹിദുകളും വാദിക്കുമോ? ഇല്ലെങ്കില്‍ എന്തുകൊണ്ട് സയ്യിദ് മൗദൂദിക്കും സയ്യിദ് ഖുത്ബിനും മാത്രം സ്പെഷ്യലായൊരു മാനദണ്ഡം?!
ജാഹിലിയ്യത്ത്, കുഫ്ര്‍ തുടങ്ങിയ തന്‍റെ പ്രയോഗങ്ങളുടെ ഉദ്ദേശ്യം എന്താണ് എന്ന് ജയില്‍ ജീവിത കാലത്ത് സയ്യിദ് ഖുത്ബ് തന്നെ വിശദീകരിച്ചിട്ടുണ്ട്. തന്‍റെ രചനകളിലെ ഇത്തരം പ്രയോഗങ്ങളെ ചില യുവാക്കള്‍ തെറ്റായി വായിക്കുന്നുണ്ടെന്ന കാര്യം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞതിങ്ങനെ: 'നാം ജനങ്ങളില്‍ ഒരാളെയും കാഫിറാക്കിയിട്ടില്ല. ഇത് വികൃതമായി അവതരിപ്പിക്കലാണ്. നാം അവരോടു പറയുന്നത് ഇതാണ്: ഇസ്ലാമിക ആദര്‍ശത്തിന്‍റെ യാതാര്‍ത്ഥ്യത്തെ കുറിച്ചോ പൊരുളിനെ കുറിച്ചോ ജനങ്ങള്‍ക്ക് അറിവ് നഷ്ടപ്പെട്ടിരിക്കുന്നു. അതുകാരണം അവരുടെ അവസ്ഥ ജാഹിലീ സമൂഹങ്ങളുടെ അവസ്ഥകളോട് സാദൃശ്യമുള്ളതായി കാണപ്പെടുന്നു. അതിനാല്‍ തന്നെ ഇസ്ലാമിക ഭരണകൂടം സ്ഥാപിച്ചുകൊണ്ടല്ല ഇതിനു തുടക്കമിടേണ്ടത്; ഇസ്ലാമിക വിശ്വാസവും ധാര്‍മിക മൂല്യങ്ങളും ജനമനസ്സുകളില്‍ നട്ടുപിടിപ്പിച്ചുകൊണ്ടാണ്. ജനങ്ങളെ കുറിച്ച വിധി പ്രസ്താവവുമായല്ല പ്രശ്നം ബന്ധപ്പെട്ടിരിക്കുന്നത് എന്നര്‍ത്ഥം' (അശ്ശഹീദു സയ്യിദ് ഖുത്ബ്, ഖിറാഅത്തുന്‍ ഫിഖ്രിയ്യ: -ikhwanwiki.com) ഇത്രയൊക്കെ സയ്യിദ് ഖുത്ബ് തന്നെ വ്യക്തമാക്കിയിട്ടും അദ്ദേഹത്തിന്‍റെ രചനകളിലെ കുഫ്ര്‍ പരാമര്‍ശങ്ങളെ ഏകാധിപത്യ ഭരണകൂടവുമായി ബന്ധപ്പെട്ട വിമര്‍ശനവും മറ്റുമായി കാണുന്നതിനു പകരം ഫത്വകളായി കാണുകയും തദടിസ്ഥാനത്തില്‍ അദ്ദേഹത്തെ തീവ്രവാദിയായി മുദ്രയടിക്കുന്നതും ഒരു മുസല്‍മാനു ചേര്‍ന്ന പണിയാണോ?
6. ഉസാമാ ബിന്‍ലാദിന്‍ ചെറുപ്പത്തില്‍ മുഹമ്മദ് ഖുത്ബിന്‍റെ ശിഷ്യനായിരുന്നു എന്ന കാരണവും പറഞ്ഞു മുഹമ്മദ് ഖുത്ബ് ആണ് ഉസാമക്ക് തീവ്രവാദത്തിന്‍റെ ആശയം പകര്‍ന്നു നല്‍കിയതെന്ന് വാദിക്കുന്നവര്‍ വ്യക്തമാക്കേണ്ട മറ്റുചില കാര്യങ്ങള്‍ കൂടിയുണ്ട്. ആ മുഹമ്മദ് ഖുത്ബിനു മരണംവരെ അഭയം നല്‍കിയത് സൗദി അറേബ്യയായിരുന്നല്ലോ. 'തീവ്രവാദികളുടെ മാസ്റ്റര്‍ ബ്രൈനി'നെ പോറ്റിവളര്‍ത്തുന്നവരാണോ സൗദി ഭരണാധികാരികള്‍? (മുജാഹിദുകളുടെ പിലാത്തറ സമ്മേളനത്തിലെ മുഖ്യാതിഥിയായിരുന്ന ഡോ. ബിലാല്‍ ഫിലിപ്സിനു ഹിദായത്ത് ലഭിച്ചത് പോലും ഈ മുഹമ്മദ് ഖുത്ബിന്‍റെ 'തെറ്റിദ്ധരിക്കപ്പെട്ട മതം' വായിച്ചിട്ടായിരുന്നു!) തീവ്രവാദത്തിന്‍റെ അപ്പോസ്തലനായി നവ സലഫികളും മുജാഹിദുകളും ഇപ്പോള്‍ വിശേഷിപ്പിക്കാറുള്ള 'സയ്യിദ് ഖുത്ബിന്‍റെയും മറ്റും പുസ്തകങ്ങള്‍ വായിക്കരുതെന്ന് ചിലയാളുകള്‍ പറയുന്നുണ്ടല്ലോ, എന്താണ് താങ്കളുടെ അഭിപ്രായം?' എന്ന് സുഊദി അറേബ്യയിലെ ഉന്നത പണ്ഡിതസഭാംഗം ശൈഖ് അബ്ദുല്ലാഹിബിന്‍ ജബ് റൈനിനോടു ചിലര്‍ അന്വേഷിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ വായടപ്പന്‍ മറുപടി എല്ലാ നവ സലഫികള്‍ക്കുമായി സമര്‍പ്പിക്കുന്നു:
أقول إن سيد قطب وحسن البنا من علماء المسلمين ومن أهل الدعوة قد نفع الله بهما وهدى بدعوتهما خلقا كثيرا ولهما جهود لا تنكر، ولأجل ذلك شفع الشيخ عبد العزيز بن باز في سيد قطب عندما قُرِر عليه القتل، فلم يَقبل الشفاعة الرئيس جمال، عليه من الله ما يستحق، ولما قتل كل منهما أطلق على كل واحد أنه شهيد ، ولم يطعن أحد فيهما منذ أكثر من عشرين عاما.
(തീര്‍ച്ചയായും സയ്യിദ് ഖുത്ബും ഹസനുല്‍ ബന്നയും ഇസ്ലാമിക പണ്ഡിതന്മാരും പ്രബോധകന്മാരുമാണ്. അവര്‍ മുഖേന അല്ലാഹു ഈ സമുദായത്തിനു ഒരുകുറെ പ്രയോജനങ്ങള്‍ ഉണ്ടാക്കുകയും അവരുടെ ദഅവത്ത് മുഖേന ധാരാളമാളുകള്‍ ഹിദായത്തിലാവുകയും ചെയ്തിട്ടുണ്ട്. അവരുടെ സേവനങ്ങളെ ഒരിക്കലും നിഷേധിക്കുക സാധ്യമല്ല. ഇക്കാരണങ്ങളാല്‍ തന്നെയാണ് സയ്യിദ് ഖുത്ബിനെതിരേ വധശിക്ഷ പുറപ്പെടുവിച്ചപ്പോള്‍ ശൈഖ് ഇബ്നുബാസ് അദ്ദേഹത്തിനു വേണ്ടി ശിപാര്‍ശ പറഞ്ഞത്. പക്ഷെ ജമാല്‍ അബ്ദുന്നാസ്വിര്‍ ആ ശിപാര്‍ശ സ്വീകരിക്കുകയുണ്ടായില്ല. -അയാള്‍ അര്‍ഹിക്കുന്നതെന്തോ അതുതന്നെ അല്ലാഹു അയാള്‍ക്ക് നല്‍കട്ടെ. സയ്യിദ് ഖുത്ബും ഹസനുല്‍ ബന്നയും കൊല്ലപ്പെട്ടപ്പോള്‍ അവര്‍ രക്തസാക്ഷികള്‍ ആണെന്നാണ് ശൈഖ് പറഞ്ഞത്. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയില്‍ ഒരാളും അവര്‍ രണ്ടുപേരെയും ആക്ഷേപിച്ചിട്ടില്ല തന്നെ.)
സൗദി അറേബ്യയുടെ പൗരത്വം വലിച്ചെറിഞ്ഞ ആളാണ് ഉസാമ എന്നൊക്കെ പറഞ്ഞു അദ്ദേഹത്തെ സലഫിസത്തില്‍ നിന്നടര്‍ത്തി ഇഖവാനുല്‍ മുസ്ലിമൂനിലേക്ക് ചേര്‍ത്ത് കെട്ടാന്‍ വെമ്പുന്നവരേ പറയൂ, അദ്ദേഹം തീവ്രവാദത്തിലേക്ക് നീങ്ങിയ കാലത്ത് ഇഖ്വാനുമായി വല്ല ബന്ധവും പുലര്‍ത്തിയിരുന്നോ? ഞാന്‍ സലഫിസത്തില്‍ നിന്ന് വിട്ടു ഇഖവാനിയാവുകയാണ് എന്നാണോ അദ്ദേഹം പ്രഖ്യാപിച്ചത്? ഇഖവാന്‍ അദ്ദേഹത്തിന്‍റെ തെറ്റായ ചെയ്തികളെ ഏതെങ്കിലും നിലക്ക് അംഗികരിച്ചിരുന്നോ? ഇല്ലെങ്കില്‍ പിന്നെ അദ്ദേഹം ചെറുപ്പത്തില്‍ ഇഖവാനിയായിരുന്നു എന്ന് വലിയ വായില്‍ എടുത്തുദ്ധരിക്കുന്നത് എന്തടിസ്ഥാനത്തില്‍? പില്‍കാലത്ത് തീവ്രവാദത്തിലേക്ക് നീങ്ങിയ ഒരാള്‍ പൂര്‍വകാലത്ത് ആരുമായൊക്കെ ബന്ധപ്പെട്ടിരുന്നോ അവരൊക്കെ അയാളുടെ തീവ്രവാദത്തിനു ഉത്തരവാദികളാണ് എന്ന രൂപത്തിലുള്ള മുജാഹിദ് വ്യാഖ്യാന പ്രകാരം ചേകന്നൂരിസത്തിനു വിത്ത് പാകിയതും വളവും വെള്ളവും നല്‍കി വളര്‍ത്തിയതും മുജാഹിദുകള്‍ കൂടിയാണ് എന്ന് പറയേണ്ടി വരില്ലേ? എന്തെന്നാല്‍ സമസ്തയില്‍നിന്നു ജമാഅത്തും മുജാഹിദും വഴിയാണല്ലോ അദ്ദേഹം തന്‍റെ സുന്നത്ത് നിഷേധത്തില്‍ എത്തിപ്പെടുന്നത്! അതുപോലെ, 'നവോത്ഥാനത്തിന്‍റെ നൂറ്റാണ്ട്' മാത്രമല്ല 'പിന്തിരിപ്പന്‍ 'ജിന്നൂരിസ'ത്തിന്‍റെ പതിറ്റാണ്ട്' പിന്നിട്ടവര്‍ കൂടിയാണ് മുജാഹിദുകള്‍ എന്നും പറയേണ്ടിവരും! മാത്രവുമല്ല, മുജാഹിദുകളുടെ ഈ മാനദണ്ഡപ്രകാരം എല്ലാവിധ തീവ്രവാദങ്ങള്‍ക്കും 'ജിഹാദി'കള്‍ക്കും ബീജാവാപം നല്‍കിയവര്‍ സൗദി സലഫി പണ്ടിതന്മാരാണ് എന്നും വാദിക്കേണ്ടിവരും!
(തെളിവുകള്‍ താഴെ.)
7. ഹിജ്റ വര്‍ഷം 1400 മുഹര്‍റം ഒന്നിന് (1979 നവംബര്‍ 20ന്) മക്കയിലെ മസ്ജിദുല്‍ ഹറം ആക്രമിച്ചു കീഴ്പെടുത്തിയ ജുഹൈമാനും അബ്ദുല്ലാ അല്‍ ഖഹ്ത്വാനിയും സംഘവും തികഞ്ഞ സലഫികളായിരുന്നല്ലോ. 'അയ്യാം മഅ ജുഹൈമാന്‍' എന്ന കൃതിയില്‍ നാസ്വിര്‍ അല്‍ഹസീമിയും 'റസാഇലു ജുഹൈമാനുല്‍ ഉതൈബി'യില്‍ ഡോ. രിഫ്അത്ത് സയ്യിദ് അഹ്മദും വിവരിക്കുന്നതനുസരിച്ചു ശൈഖ് ഇബ്നുബാസ്, ശൈഖ് നാസ്വിറുദ്ധീന്‍ അല്‍ബാനി, ശൈഖ് അബൂബകര്‍ അല്‍ ജസായിരി എന്നിവരെ കൊണ്ട് പ്രത്യേകം ക്ലാസുകള്‍ എടുപ്പിച്ചിരുന്നവരും അവരുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നവരുമായിരുന്നു അവര്‍. ജുഹൈമാന്‍റെ 'സലഫി സംഘം' (അല്‍ജമാഅത്തുസ്സലഫിയ്യ) സ്ഥാപിക്കപ്പെട്ടത് പോലും ശൈഖ് ഇബ്നുബാസിന്‍റെ ആശീര്‍വാദത്തോട് കൂടിയായിരുന്നു! പ്രസ്തുത സംഘടനയുടെ പേര് പില്‍കാലത്ത് 'അല്‍ ജമാഅത്തുസ്സലഫി അല്‍ മുഹ്തസിബ' എന്നാക്കി മാറ്റിയതാകട്ടെ ശൈഖ് ഇബ്നുബാസിന്‍റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരവും! തന്‍റെ അധീനതയിലുണ്ടായിരുന്ന രണ്ടു കെട്ടിടങ്ങളില്‍ ഒന്ന് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടുകൊടുക്കുക പോലും ചെയ്തു അദ്ദേഹം! 'അഡ്രസ്സില്ലാത്ത മുജാഹിദ് ലേഖകന്‍റെ' ഭാഷ കടമെടുത്ത് പറഞ്ഞാല്‍ 'തലയെടുപ്പുള്ള സലഫി ശൈഖുമാരുടെ ക്ലാസുകളിലെ പഠിതാക്കള്‍ ആയിരുന്നു ഹറം ആക്രമണത്തിലെ ഒന്നാമനും രണ്ടാമനും ആയിരുന്ന ജുഹൈമാനും ഖഹ്താനിയും! കൂടാതെ 18 വര്‍ഷത്തോളം സൗദി നാഷണല്‍ ഗാര്‍ഡിലെ അംഗവും. ഇത്തരം ചരിത്രങ്ങള്‍ അടിസ്ഥാനമാക്കി, ഇങ്ങനെയുള്ള ജുഹൈമാനും ഖഹതാനിയും സംഘവും പില്‍കാലത്ത് ചെയ്ത ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ശൈഖ് ഇബ്നുബാസും അല്‍ബാനിയും ജസായിരിയും ഉത്തരവാദികളാണ് എന്നും ഈ ഭീകര സംഘത്തിന്‍റെ ആശയ സ്രോതസ്സ് സലഫി ചിന്താധാരയാണ് എന്നും വിസ്ഡക്കാരും മുജാഹിദുകളും വാദിക്കുമോ എന്നറിയാന്‍ നമുക്ക് കൗതുകമുണ്ട്. ഇല്ലെങ്കില്‍ എന്തുകൊണ്ട്? സലഫി പണ്ഡിതന്മാരെ തീവ്രവാദത്തില്‍ നിന്ന് ഇത്രയും സമര്‍ത്ഥമായി വേര്‍പ്പെടുത്തുന്ന നിങ്ങള്‍ സയ്യിദ് മൗദൂദിയെയും സയ്യിദ് ഖുത്ബിനെയും തീവ്രവാദത്തിലേക്ക് ചേര്‍ത്ത് വെക്കാന്‍ ഏറെ സാഹസപ്പെടുന്നത് സലഫികളുടെയും തങ്ങളുടെയും മുഖം രക്ഷിക്കാനാണ് എന്ന കാര്യം ഇനിയും പറഞ്ഞറിയിക്കേണ്ടതുണ്ടോ?
8. ഹിജാസ് കേന്ദ്രമായി രൂപം കൊണ്ടതും പത്തരമാറ്റ് മുവഹ്ഹിദുകള്‍ ആയി അറിയപ്പെട്ടിരുന്നവരുമായ 'അല്‍ ഇഖ്വാനുല്‍ മുസ്ലിമൂന്‍' (ഈജിപ്തിലെ മുസ്ലിം ബ്രദര്‍ഹുഡ് അല്ല ഉദ്ദേശ്യം) എന്ന സായുധ സംഘം നൂറു ശതമാനവും സലഫി സംഘടനയായിരുന്നല്ലോ. ദമ്മാജികളെയും വെല്ലുന്ന തികഞ്ഞ യാഥാസ്ഥിതികരായിരുന്ന, വൈദ്യുതി വിളക്കുകളും ടെലഫോണുമെല്ലാം ജിന്നിന്‍റെ പ്രവര്‍ത്തനങ്ങളായി കണ്ട ഗ്രാമീണ സലഫികളായ ഇക്കൂട്ടരുടെ പ്രചോദനം മുഴുവന്‍ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദില്‍ വഹാബിന്‍റെ ഗ്രന്ഥങ്ങളായിരുന്നു. (മൗദൂദിയോ സയ്യിദ് ഖുത്ബോ അന്ന് അറിയപ്പെട്ടിട്ടുപോലുമില്ലായിരുന്നു!) അഭിനവ സൗദിഅറേബ്യ സ്ഥാപിതമാവുകയും ആലു സുഊദിനു ഇവരൊരു തലവേദനയാവുകയും ചെയ്തപ്പോള്‍ ഒടുവില്‍ ഉദാരമായി പണം വാരിവിതറി അനുനയത്തില്‍ ഇക്കൂട്ടരെ സൗദിയുടെ നാഷണല്‍ ഗാര്‍ഡില്‍ ലയിപ്പിക്കുകയാണുണ്ടായത്. പറയൂ, ഈ ഇഖ്വാനുല്‍ മുസ്ലിമീന്‍റെ പ്രചോദനമായിരുന്ന ശൈഖ് മുഹമ്മദ് ബിന്‍ അബ്ദില്‍ വഹാബ് തീവ്രവാദിയാണോ? സലഫി ആചാര്യന്മാരുടെ ഗ്രന്ഥങ്ങള്‍ തീവ്രവാദത്തിനു പ്രോത്സാഹനം നല്‍കുന്നവയാണോ? അല്ലെങ്കില്‍ മുഹമ്മദ് ബിന്‍ അബ്ദില്‍ വഹാബിന്‍റെ ഗ്രന്ഥങ്ങള്‍ മാത്രം വായിച്ചു പഠിച്ചവര്‍, പഠിപ്പിച്ചവര്‍ എങ്ങനെ സായുധ ജിഹാദിന്‍റെ വഴിയിലേക്ക് നീങ്ങി?
('ജിഹാദീ സ്വപ്നങ്ങള്‍ക്കപ്പുറം യാതൊന്നും അറിഞ്ഞുകൂടാത്തവര്‍' എന്നാണു മതതീവ്രത കൂടിയ സലഫികളെ കുറിച്ച് മുഹമ്മദ് അസദ് തന്‍റെ 'മക്കയിലേക്കുള്ള പാത'യില്‍ പറഞ്ഞുവെച്ചിട്ടുള്ളത്. നജ്ദിയന്‍ പാഠങ്ങള്‍ വലിയൊരു ആത്മീയ സരണിയായി വ്യാപിക്കാതെ സ്തംഭിച്ചു പോയതിനു കാരണമായി അദ്ദേഹം രേഖപ്പെടുത്തുന്നത് രണ്ടു കാരണങ്ങളാണ്. 1. എല്ലാ മത പ്രവര്‍ത്തനങ്ങളെയും വിധിവിളക്കുകളുടെ അക്ഷരങ്ങളില്‍ ഒതുക്കി നിര്‍ത്തുന്ന സങ്കുചിതത്വം. 2. വിയോജിക്കാനുള്ള അവകാശം മറ്റാര്‍ക്കും വകവെച്ചുകൊടുക്കാത്ത മതാന്ധതയുടെയും അവനവന്‍ ശരി വാദത്തിന്‍റെയും ചായ്‌വ്. സയ്യിദ് ഖുതിബിന്റെ മേല്‍ തക്ഫീര്‍ ആരോപിച്ചു നല്ല പിള്ള ചമയുന്ന നവ സലഫികള്‍ക്ക് ഇതേ കുറിച്ച് എന്ത് പറയാനുണ്ടാവോ?!)
9. ഈയിടെ നവസലഫികളും മുജാഹിദുകളും ആഘോഷിച്ച രണ്ടു വാര്‍ത്തകളാണ്, 'തീവ്രവാദി വിധ്വംസക ഗ്രൂപ്പുകളുമായി ബന്ധമുള്ളവരെ അക്കാദമിക തലങ്ങളില്‍നിന്നും കര്‍ശനമായി ഒഴിവാക്കാന്‍ സൗദിഅറേബ്യ തീരുമാനിച്ചു' എന്ന സമകാലിക മലയാളം' ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ന്യൂസും 'രാജ്യത്തുനിന്ന് ഇറാന്റെയും ഇഖ്‌വാനുൽ മുസ്‌ലിമൂന്റെയും സ്വാധീനങ്ങൾ പൂർണമായും തൂത്തെറിയുമെന്ന് സുഊദി കിരീടാവകാശി' എന്ന അഡ്രസ്സില്ലാതെ പ്രചരിപ്പിക്കപ്പെട്ട മറ്റൊരു റിപ്പോര്‍ട്ടും. രണ്ടിലും സത്യമുള്ളത് ഭാഗികമായി മാത്രമാണ്. ബാക്കിയൊക്കെ തങ്ങളുടെ ഇംഗീതത്തിനൊത്തുള്ള വാചക കസര്‍ത്തുകളാണ്. 'ഇഖവാനുല്‍ മുസ്‌ലിമൂന്‍(മുസ്‌ലിം ബ്രദര്‍ഹുഡ്)മായി ബന്ധമുള്ളവരെ സൗദിയിലെ പ്രമുഖ സര്‍വ്വകലാശാലയായ ഇമാം മുഹമ്മദിബിന്‍ സുഊദ് യൂണിവേഴ്സിറ്റിയിലെ വിവിധ തലങ്ങളില്‍നിന്നും ഒഴിവാക്കാന്‍ തീരുമാനിച്ചതായി സര്‍വ്വകലാശാലാ വൈസ് ചാന്‍സിലര്‍ ഡോ.സുലൈമാന്‍ അബല്‍ഖൈല്‍ വ്യക്തമാക്കി' എന്നതാണ് സമകാലിക മലയാളം റിപ്പോര്‍ട്ടിന്‍റെ ആകത്തുക. 'രാജ്യത്തുനിന്ന് ഇറാന്റെയും ഈജിപ്‌തിലെ ഇഖ്‌വാനുൽ മുസ്‌ലിമൂന്റെയും സ്വാധീനങ്ങൾ പൂർണമായും തൂത്തെറിയുമെന്ന് സുഊദി രാജാവ് സൽമാൻ ഇബ്നു അബ്ദിൽ അസീസിന്റെ പുത്രനും കിരീടാവകാശിയുമായ മുഹമ്മദ് ഇബ്നു സൽമാൻ രാജകുമാരന്‍ പറഞ്ഞു എന്നതാണ് രണ്ടാമത്തെ വാര്‍ത്തയുടെ ഉള്ളടക്കം. രിയാദിൽ നടന്ന Future Investment Initiatives Conferenceൽ തന്റെ സ്വപ്ന പദ്ധതിയായ ചെങ്കടൽ തീരത്തെ പ്രത്യേക സാമ്പത്തിക മേഖല (New Economic Zone) പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കവെയാണത്രെ അദ്ദേഹം തന്‍റെ നിലപാട് വ്യക്തമാക്കിയത്. എന്നാല്‍ ഈ വാര്‍ത്തകള്‍ ആഘോഷമാക്കിയവരോട് അതിന്‍റെ ഒര്‍ജിനല്‍ സോഴ്സ് അന്വേഷിച്ചിട്ട് അവരാരും തരുന്നുമില്ല! (ഈ ലേഖനം വായിക്കുന്ന മുജാഹിദ് സുഹൃത്തുക്കള്‍ അത് നല്‍കിയാല്‍ ഉപകാരം.)
മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനോ സല്‍മാന്‍ രാജാവ് തന്നെയോ ഇങ്ങനെ പ്രസ്തവിച്ചിട്ടുണ്ടെങ്കില്‍ അതില്‍ അല്‍ഭുതപ്പെടാന്‍ ഒന്നുമില്ല. അതവരുടെ രാജഭരണവുമായി ബന്ധപ്പെട്ടതും അതിനു ഭീഷണിയാവും എന്ന് കണ്ടുകൊണ്ടുള്ളതുമായ ഒരു നടപടി ക്രമം എന്നതിലുപരി ഒരു പുതുമയും അതിലില്ല. എന്നാല്‍ അതിനെ പോലും ഇഖവാനുല്‍ മുസ്ലിമൂന്‍ തീവ്രവാദികള്‍ ആണ് എന്നതിന് തെളിവാക്കുന്ന മുജാഹിദുകളുടെ തലതിരിഞ്ഞ നിലപാടാണ് കഷ്ടം. സൗദി രാജഭരണകൂടത്തിന്‍റെ ഇത്തരം നടപടികളാണ് ഖുര്‍ആനിനും സുന്നത്തിനും ശേഷം മൂന്നാം പ്രമാണമായി മുജാഹിദുകള്‍ സ്വീകരിക്കുന്നതെങ്കില്‍ വിനയത്തോടെ ചോദിച്ചോട്ടെ; ഈജിപ്തില്‍ മുര്‍സിയെ അട്ടിമറിച്ചു കുതന്ത്രത്തിലൂടെ അധികാരത്തിലേറിയ സി.സിയുടെ പട്ടാള ഭരണകൂടത്തിനു കീഴിലെ ഔഖാഫ് മന്ത്രാലയം, 'ഇസ്ലാമിന്‍റെ വിശാല കാഴ്ചപ്പാടിന് യോജിക്കാത്തതും തീവ്രവാദത്തിനു പ്രോത്സാഹിപ്പിക്കുന്നതും' എന്ന കാരണം പറഞ്ഞു പള്ളികളില്‍ നിന്നും യൂനിവേഴ്സിറ്റികളില്‍ നിന്നും ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ച പുസ്തകങ്ങളുടെ കൂട്ടത്തില്‍ ഇഖവാന്‍ പണ്ഡിതന്മാരുടേതിനു പുറമേ സലഫി ആചാര്യന്മാരായ ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ, ശൈഖ് മുഹമ്മദ് ബിന്‍ അബ്ദില്‍ വഹാബ്, ശൈഖ് ഇബ്നുബാസ്, ശൈഖ് സ്വാലിഹ് അല്‍ ഉതൈമീന്‍ എന്നിങ്ങനെയുള്ള നിരവധി സലഫി പണ്ഡിതന്മാരുടെ പേരുകളും ഉണ്ടല്ലോ! (ഈജിപ്തിലെ അല്‍വത്വന്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തത്). അപ്പോള്‍ മുജാഹിദുകളുടെ മാനദണ്ധ പ്രകാരം ഈ സലഫി പണ്ഡിതന്മാരും തീവ്രവാദികള്‍ ആയിരിക്കും അല്ലെ?! അധികാരം പിടിച്ചെടുത്ത ഉടനെ സൗദി അറേബ്യ ക്ഷണിച്ചുവരുത്തി കഅബയുടെ ഉള്ളില്‍ കയറ്റി ആദരിച്ച വ്യക്തിയാണ് സി.സി എന്നുകൂടി ഓര്‍ക്കുക. ഇഖവാനിയല്ലാത്ത സൗദി ഭരണാധികാരി ഇഖവാനില്‍ ഭീഷണി ദര്‍ശിക്കുന്നു. ഇഖവാനിയോ സലഫിയോ അല്ലാത്ത സി.സി അവ രണ്ടിലും ഭീഷണി ദര്‍ശിക്കുന്നു. എന്നിട്ടും ഇതില്‍ ഒരാളുടെ നടപടി ശരിയും മറ്റേയാളുടെത് തെറ്റും എന്ന് വിശ്വസിക്കണമെങ്കില്‍ മുജാഹിദുകള്‍ക്ക് കാര്യമായ ജനിതക തകരാര്‍ തന്നെ വേണം!
അതുകൊണ്ടും തീര്‍ന്നില്ല, തിന്മയിലേക്കുള്ള കവാടം കൊട്ടിയടക്കുക എന്ന പേരില്‍ ഇതുവരെ 'ഹറാം' ആയിരുന്ന സ്ത്രീകളുടെ ഡ്രൈവിംഗ് 'ഹലാല്‍' ആക്കിയ, റോബോട്ടിന് പൗരത്വം നല്‍കിയ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ വൈകാതെ സൗദിയില്‍ സിനിമ അനുവദിക്കാനും തിയേറ്ററുകള്‍ തുറക്കാനും പരിപാടിയുണ്ട് എന്ന് കേള്‍ക്കുന്നു. (ടൂറിസ്റ്റുകളും ബിസിനസുകാരും ഉള്‍പ്പെടെയുള്ള വിദേശികളെ ആകര്‍ഷിക്കാനുള്ള ചെങ്കടല്‍ തീരത്തെ വന്‍ സ്വപ്ന പദ്ധതിതന്നെ 'സലഫി യാഥാസ്ഥിതികത'യില്‍ നിന്നുള്ള പുറത്തുകടക്കലാണെന്ന് പറയപ്പെടുന്നു. ബാക്കി കാത്തിരുന്നു കാണാം.) സിനിമ പോയിട്ട് ഫോട്ടോയും വീഡിയോയും പോലും ഹറാമായ നവ സലഫികള്‍ അന്നേരവും ഈ ആവേശത്തോടെ ആ രാജനടപടിയേയും പിന്തുണക്കാന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു! സൗദിയിലാണെങ്കില്‍ രാജ നടപടികളൊക്കെ നിങ്ങള്‍ക്ക് ഖുര്‍ആനിലെ നടുക്കണ്ടമാണല്ലോ!.
10. സയ്യിദ് മൗദൂദിയെയും സയ്യിദ് ഖുത്ബിനെയും അവരുടെ പ്രസ്ഥാനങ്ങളെയും തീവ്രവാദികളാക്കാന്‍ വെമ്പുന്നവരാണല്ലോ അഭിനവ മുജാഹിദുകള്‍. എന്നാല്‍ അവരുടെ മുന്‍ഗാമികളാകട്ടെ ഈ മഹാന്മാരെ കുറിച്ച് പറഞ്ഞിട്ടുള്ളത് ഏറെ ശ്രദ്ദേയമായ കാര്യങ്ങളാണ്. അവര്‍ക്കൊരിക്കലും ഈ രണ്ടു മഹാന്മാരും തീവ്രവാദികള്‍ ആയിരുന്നിട്ടില്ല! എന്നല്ല, ഒന്നാന്തരം ഇസ്ലാമിക പ്രവര്‍ത്തകരും നവോഥാന നായകന്മാരും പണ്ഡിതന്മാരുമായിരുന്നു! മുജാഹിദ് സ്ഥാപക നേതാവായ കെ.എം മൗലവിയുടെ അഭിപ്രായത്തില്‍, അത്യന്തം ദുഷ്കരവും സങ്കിര്‍ണവുമായ പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യന്‍ മുസ്ലിംകളെ നയിക്കാനായി അല്ലാഹു എഴുന്നേല്‍പിച്ച സത്യസന്ധനും ദൃഡ്ഢവിശ്വാസിയും വിവേകശാലിയും ഇസ്ലാമിന്‍റെ മാര്‍ഗത്തില്‍ വേണ്ടവിധം സമരം ചെയ്ത മഹാനുമാണ് സയ്യിദ് അബുല്‍ അഅലാ മൌദൂദി (അല്‍മുര്‍ശിദു 1938 ഡിസംബര്‍).
ഇമാം ഗസ്സാലിക്ക് ശേഷം ഇസ്ലാമിക ലോകം കണ്ട ഉന്നത ചിന്തകനും അര നൂറ്റാണ്ടിലേറെ കാലം തന്‍റെ ചിന്തകളും ആയൂരാരോഗ്യവും ഇസ്ലാമിക നവോഥാനത്തിനായി സമര്‍പ്പിച്ച ഇരുപതാം നൂറ്റാണ്ട് കണ്ട ഉന്നത പ്രതിഭകളുടെ മുന്‍പന്തിയില്‍ നില്‍ക്കുന്ന വ്യക്തിത്വവുമാണ് മൗദൂദി. ഹുകൂമത്തെ ഇലാഹി എന്ന ആവേശദായകമായൊരു മുദ്രാവാക്യത്തിന്‍റെ അടിത്തറയില്‍ ലോകത്താകെ പടര്‍ന്നു പന്തലിച്ചുകൊണ്ടിരിക്കുന്ന ആധുനിക ലോകത്തിന്‍റെ മന:ശാസ്ത്രമറിയുന്ന ഒരു പ്രസ്ഥാനത്തിനു രൂപം നല്‍കാനും അദ്ദേഹത്തിനു സാധിക്കുകയുണ്ടായി എന്നാണു മുജാഹിദ്-മുസ്ലിം ലീഗ് നേതാവ് എം.ഐ തങ്ങളുടെ വിലയിരുത്തല്‍.(ചന്ദ്രിക: 25/09/1979)
മുജാഹിദ് ഖുര്‍ആന്‍ വ്യാഖ്യാതാക്കളായ മുഹമ്മദ് അമാനി മൌലവി, എ. അലവി മൗലവി, പി.കെ മൂസ മൗലവി എന്നിവരുടെ വീക്ഷണത്തില്‍, പ്രധാനപ്പെട്ട പല ഇസ്ലാമിക ഗ്രന്ഥങ്ങളുടെയും കര്‍ത്താവ്, മികച്ച സാഹിത്യകാരന്‍, ഈജിപ്തിലെ ഇസ്ലാമിക പ്രവര്‍ത്തകരുടെ മുന്‍പന്തിയില്‍ നിലകൊള്ളുന്ന പണ്ഡിത ശ്രേഷ്ഠന്‍, റസൂലും സ്വഹാബത്തും സ്വീകരിച്ചുവന്ന മാര്‍ഗത്തില്‍ നിന്ന് ഒട്ടും വ്യതിചലിക്കാതെയും ആധുനിക ഭ്രമമൊന്നും പിടിപെടാതെയും ഖുര്‍ആന്‍ വ്യാഖ്യാനിച്ച മഹാന്‍, ഇസ്ലാമിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച ഇസ്ലാമിക പ്രസ്ഥാന നേതാവ്... ഇതെല്ലാമാണ് സയ്യിദ് ഖുത്ബ്.
(വിശുദ്ധ ഖുര്‍ആന്‍ വിവരണം, പഴയ എഡിഷന്‍ രണ്ടാം പകുതി, രണ്ടാം വാള്യം, പേജ്:820, 821) അമാനീ തഫ്സീറില്‍ ഒരുവേള ഇമാം ഇബ്നു കസീറിനെ കഴിച്ചാല്‍ ഏറ്റവും കൂടുതല്‍ തവണ ഉദ്ധരിച്ചിട്ടുള്ളത് പോലും സയ്യിദ് ഖുത്ബിനെയാണ് എന്ന് കാണാം! ഒരു ഇഖവാനി പണ്ഡിതന്‍റെ ഗ്രന്ഥം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുക കൂടി ചെയ്തിട്ടുണ്ട് അമാനി മൗലവി! കേരളാ ജംഇയ്യത്തുല്‍ ഉലമയുടെ മുഖപത്രമായിരുന്ന അല്‍മുര്‍ശിദിന്‍റെ കാഴ്ചപ്പാടനുസരിച്ചു, ഇസ്ലാമിക സിദ്ധാന്തങ്ങളില്‍ അധിഷ്ഠിതമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കുകയെന്ന മഹത്തായ ലക്ഷ്യത്തിനു വേണ്ടി പണിയെടുക്കുന്ന മുസ്ലിം ബ്രദര്‍ഹുഡിന്‍റെ സ്ഥാപക നേതാവും മഹാ പണ്ഡിതനുമാണ് ഹസനുല്‍ ബന്ന. (അല്‍മുര്‍ശിദു 1966 ജൂണ്‍, സെപ്തംബര്‍, 1967 മാര്‍ച്ച്)
ഇനി പറയൂ മുജാഹിദ് സുഹൃത്തുക്കളേ: സയ്യിദ് മൗദൂദിയെയും സയ്യിദ് ഖുത്ബിനെയും ഹസനുല്‍ ബന്നയേയും അവരുടെ മരണത്തിനുശേഷം പോലും മുജാഹിദ് പ്രസ്ഥാനത്തിന്‍റെ നേതാക്കന്മാരും എഴുത്തുകാരും പരിചയപ്പെടുത്തിയിട്ടുള്ളത് ഇങ്ങനെയാണെന്നിരിക്കെ പിന്നെയെന്നാണ് അവര്‍ തീവ്രവാദികളും ഭീകരവാദികളും തക്ഫീറിന്‍റെ ആളുകളും അത്തരക്കാര്‍ക്ക് വളവും വെള്ളവും നല്‍കുന്നവരും ആയത്? അവരുടെ ബര്‍സഖീ ജീവിതത്തിലായിരിക്കും അല്ലെ?! ഇതൊരു ഒന്നൊന്നര തട്ടിപ്പും കള്ളവുമായല്ലോ മുജാഹിദുകളെ! ഇവിടെ കള്ളം പറയുന്നത് അഭിനവ മുജാഹിദുകളോ അതോ തലയെടുപ്പുള്ള ആദ്യകാല മുജാഹിദ് നേതാക്കളും പണ്ഡിതരുമോ? അക്കാര്യം വായനക്കാര്‍ക്ക് തീരുമാനിക്കാം.
അതിനാല്‍ മനസ്സിലാക്കുക: തീവ്രവാദം തെറ്റായ ഒരു മനോഭാവമാണ്. പല കാരണങ്ങളാല്‍ അതുണ്ടാകാം. അത് കഠിനമാകുന്നതനുസരിച്ചു തങ്ങളുടെ വാദങ്ങള്‍ക്കും ചെയ്തികള്‍ക്കും ന്യായം ചമക്കാന്‍ അക്കൂട്ടര്‍ എന്തിനേയും ദുരുപയോഗം ചെയ്യും. അത് ചിലപ്പോള്‍ വിശുദ്ധ ഖുര്‍ആനിനെയാവാം. ചിലപ്പോള്‍ പ്രവാചക വചനങ്ങളെയാവാം. ഇനിയും ചിലപ്പോള്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ടവരോ വെറുപ്പുള്ളവരോ ആയ പണ്ഡിതന്മാരുടെയും ചിന്തകന്മാരുടെയും ഗ്രന്ഥങ്ങളെയും വിശദീകരണങ്ങളെയുമാവാം. അക്കൂട്ടത്തില്‍ സലഫികളുണ്ടാവാം, ഇസ്ലാമിസ്റ്റുകളുണ്ടാവാം. ചില പണ്ഡിതന്മാരുടെ ചില വിഷയങ്ങളിലെ ഊന്നലുകള്‍ അക്കൂട്ടര്‍ക്ക് ദുര്‍വ്യാഖ്യാനിക്കാന്‍ സൗകര്യപ്രദവുമായിരിക്കാം. ഇവിടെയൊന്നും പക്ഷെ പിഴച്ചത് വിശുദ്ധ ഖുര്‍ആനിനോ തിരുസുന്നത്തിനോ സലഫി-ഇസ്ലാമിസ്റ്റ് പണ്ഡിതന്മാര്‍ക്കോ അല്ല, അവയെ/ അവരെ തെറ്റായി തങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് വ്യാഖ്യാനിച്ചവര്‍ക്കാണ്. ഇത് തിരിച്ചറിയാതെ, ചില രാജാക്കന്മാരുടെ നടപടികളും സംഘടനാ താല്‍പര്യങ്ങളും മുമ്പില്‍ വെച്ച് തങ്ങള്‍ക്കിഷ്ടമില്ലാത്ത പണ്ഡിതന്മാരെയും നവോത്ഥാന നായകന്മാരെയും തീവ്രവാദത്തിന്‍റെയും ഭീകരവാദത്തിന്റെയും മാസ്റ്റര്‍ ബ്രെയിന്‍ ആയി അവതരിപ്പിക്കുന്നത് ആ മഹത്തുക്കളോട് ചെയ്യുന്ന കൊടിയ ക്രൂരതയും മലര്‍ന്നു കിടന്നു തുപ്പലും ശത്രുക്കള്‍ക്ക് ഇസ്ലാമിനെ അടിക്കാന്‍ നല്‍കുന്ന ഒന്നാന്തരം വടിയുമാണെന്ന കാര്യം ഇനിയെങ്കിലും തിരിച്ചറിയുക.
-അബ്ദുല്‍ അസീസ് പൊന്മുണ്ടം
30/10/2017, റിയാദ്