ഇറ്റലിക്കാരുടെ മോചനംനടക്കട്ടെ ..മഅദനി ഉള്ളില്‍ കിടക്കട്ടെ
ഇറ്റലിക്കാരുടെ മോചനം ഒക്കെ നടക്കട്ടെ സ്വന്തം നാട്ടുകാരനായ അബ്ദുന്നാസര്‍ മഅദനി അവിടെ കിടക്കട്ടെ.ആയിരം നിരപരാതികള്‍ ശിക്ഷിക്കപ്പെട്ടാലും വിചാരണ പോലും ഇല്ലാതെ ജയിലില്‍ കിടന്നാലും ഒരു കുറ്റവാളിയും ശിക്ഷിക്കപ്പെടരുത്.ഒരു രാഷ്ട്രീയ പാര്‍ട്ടിയും മഅദനിയുടെ കാര്യം മിണ്ടിപ്പോകരുത്,കാരണം അത് നിങ്ങളുടെമതേതര പ്രതിച്ഛായ തകര്‍ക്കും.അത് നിങ്ങളുടെ അണികള്‍ ഫാസിസത്തിലേക്ക് കൂട് മാറിപ്പോകാന്‍ ഇടവരുത്തും.ഒരു മത സംഘടനയും മഅദനിയുടെ കാര്യം മിണ്ടിപ്പോകരുത് കാരണം അതൊക്കെ നിങ്ങളെ തീവ്രവാദികള്‍ എന്ന് മുദ്രചാര്‍ത്താന്‍ കാരണമാകും.മറ്റുസംഘടനകള്‍ നിങ്ങളെ സംശയത്തോടെ നോക്കിക്കാണും.എന്തിനു വെറുതെ എടാകുടങ്ങളില്‍ ചാടണം?. മാലെഗാവ് ഉള്‍പ്പെടെ സകല കുറ്റവാളികളെയും വെറുതെ വിട്ടാലും മഅദനി ജയിലില്‍ തന്നെ കിടക്കണം ,കാരണം അദ്ദേഹത്തിന്റെ നാട്ടുകാര്‍ക്കും നാട്ടിലെ പാര്‍ട്ടിക്കാര്‍ക്കും അദ്ദേഹത്തിന്‍റെ സമുദായക്കാര്‍ക്കും അദ്ദേഹത്തെ വേണ്ടെങ്കില്‍ അദ്ദേഹത്തിനു ജയില്‍ തന്നെയല്ലേ നല്ലത്?പിടിച്ചു കൊടുത്തവരും ജയിലില്‍ സ്ഥിരതാമസത്തിന് ഒത്താശ ചെയ്തവരും സംസ്ഥാനത്തും കേന്ദ്രത്തിലും മാറിമാറി ഭരിച്ചപ്പോഴും നമ്മുടെ പണ്ഡിതന്മാരും സംഘടനക്കാരും ഭരിക്കുന്നവര്‍ വെച്ച്നീട്ടുന്ന എച്ചിലുകള്‍ക്ക് പിടിവലി കൂടുകയല്ലേ?ഇപ്പോള്‍ ആര്‍ക്കും തീവ്രവാദ ചര്‍ച്ചകളില്‍ താല്‍പര്യമില്ല.കാരണം അതിന്‍റെ ആളുകള്‍ അത് ആരോപിക്കപ്പെട്ടവര്‍ അല്ല എന്ന് തെളിഞ്ഞു കൊണ്ടിരിക്കുകയും കുറ്റംചെയ്തവര്‍ ശിക്ഷിക്കപ്പെടാതെ രക്ഷേപ്പെട്ടുകൊണ്ടിരിക്കുകയും ആണല്ലോ.അതുകൊണ്ട് മത നേതാക്കള്‍ക്കും ഇപ്പോള്‍ ഇത്തരം കാര്യങ്ങളില്‍ താല്പര്യം കുറഞ്ഞു.അവന്‍ തീവ്രവാദി ഇവര്‍ തീവ്രവാദികള്‍ എന്ന് പറഞ്ഞു മൂക്ക്ര യിട്ട് നടന്നവര്‍ സ്റ്റേജിലും പേജിലും നിറഞാടിയവര്‍ ഇപ്പോള്‍ മൌനത്തിലാണ്.ഇനിഅവരൊക്കെ പൊങ്ങും മുസ്ലിം ചെറുപ്പക്കാരെ അന്ന്യായമായി പിടിക്കാന്‍ ഒരുങ്ങുമ്പോള്‍ അവരെ തീവ്ര വാദികളാക്കാന്‍.ആ ഇടവേളയില്‍ സകല കുറ്റവാളികളും രക്ഷപ്പെടട്ടെ .നമുക്ക് കൂര്‍ക്കം വലിച്ചു ഉറങ്ങാനും വേണമല്ലോ ഒരു ഇടവേള അല്ലേ...മതവാദികളെ...മതേതര വാദികളെ...?
ബോംബ് സ്ഫോഡനത്തിൽ പ്രതിയായി പിടിച്ച് ഇരുപത്തിമൂന്നുവർഷം കുറ്റവാളിയാണെന്ന് ഉറപ്പിച്ച് ജയിലിൽ അടച്ച് ഇപ്പോൾ നിരപരാതിയാണെന്ന് തെളിഞ്ഞ് ജയിൽ മോചിതനായ ഒരു മുസ്ലിം ചെറുപ്പക്കാരന്റെ വാക്കുകളാണു താഴെ..
"എന്‍റെ ജീവിതത്തിലെ പ്രാധാന്യമേറിയ 8150 ദിവസങ്ങള്‍ ഞാന്‍ ജയിലില്‍ തള്ളി നീക്കി. എന്നെ സംബന്ധിച്ച് ജീവിതം കഴിഞ്ഞു. നിങ്ങളിപ്പോള്‍ കാണുന്നത് എന്‍റെ ജഢമാണ്. അവരെന്നെ ജയിലില്‍ അടക്കുമ്പോള്‍ എനിക്ക് ഇരുപത് തികഞ്ഞിട്ടില്ല. ഇന്ന് എനിക്ക് 43 വയസ്സ്. എന്റെ അനിയത്തിയെ ഞാന്‍ അവസാനമായി കാണുമ്പോള്‍ അവള്‍ക്ക് 12 വയസ്സായിരുന്നു. ഇന്ന് അവളുടെ മകള്‍ക്ക് വയസ്സ് 12. എന്റെ സഹോദര/സഹോദരീ പുത്രിക്ക് ഒരു വയസ്സായിരുന്നു. ഇപ്പോള്‍ അവളുടെ വിവാഹം കഴിഞ്ഞിരിക്കുന്നു. എന്‍െ കസിന്‍ എന്നേക്കാള്‍ രണ്ട് വയസ്സ് ഇളയതാണ്. ഇന്ന് അവള്‍ ഒരു മുത്തശ്ശിയാണ്. ഒരു തലമുറയാകെ എന്‍റെ ജീവിതത്തില്‍ നിന്നും തെന്നിമാറിയിരിക്കുന്നു"
ഇന്ത്യയിലെ മുസ്ലിം സമൂഹത്തോട് ഭരണകൂടവും നീതിന്യായ വ്യവസ്ഥയും കാണിക്കുന്ന നിലപാടുകളുടെ നേർചിത്രമാണ് നിസാറിന്റെ ഈ വാക്കുകൾ !
ഇങ്ങനെ എത്രയധികം പേരെയാണു പത്തും ഇരുപതും വർഷം തീവ്രവാദത്തിന്റെയും ഭീകരതയുടേയും പേരിൽ ജെയിലിൽ അടച്ച് ചോരയും നീരും ഊറ്റിക്കുടിച്ച് അവസാനം വെറും ജീവച്ചവാമായി നിരപരാതിയായി പുറത്തേക്ക് തള്ളുന്നത്..
ചോരയും നീരും ഊറ്റിക്കുടിച്ച്
പുറത്തേക്കുതള്ളിയ ഈ മൃത ശരീരം പോലീസിനോടും ഭരണകുടത്തോടും തിന്നുതീർക്കണമെന്ന് പറയാൻ കോടതിയോട് വിനീതമായി അപേക്ഷിക്കുന്നു..
അയാള്‍ക്ക് നടക്കാനും, ഉറങ്ങാനും കഴിയുമായിരുന്നില്ല. അതാണ് ജയ്പൂര്‍ ജയിലിലെ 23 വര്‍ഷത്തെ തടവുജീവിതം അയാളില്‍ ബാക്കിവെച്ചത്. ജയിലിന് പുറത്ത് തന്നേക്കാള്‍ രണ്ട് വയസ്സിന് മൂത്ത സഹോദരന്‍ സഹീറുദ്ദീന്‍ അഹ്മദ് നിസാറുദ്ദീന്‍ അഹ്മദിനെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. 'കാലുകള്‍ക്ക് അതിയായ ഭാരം അനുഭവപ്പെട്ടു. ശരീരമാകെ ഒരു മരവിപ്പ്. ഒരു നിമിഷത്തേക്ക്, ജയില്‍മോചിതനായിരിക്കുന്നു എന്ന കാര്യം പോലും ഞാന്‍ മറന്നുപോയി.' നിസാറുദ്ദീന്‍ പറയുന്നു.
ചുമത്തപ്പെട്ട എല്ലാ കേസുകളിലും നിരപരാധികളാണെന്ന് കണ്ട് എത്രയും പെട്ടെന്ന് വിട്ടയക്കാന്‍ ബഹുമാനപ്പെട്ട സുപ്രീംകോടതി മെയ് 11 വിധിപറഞ്ഞപ്പോള്‍, ജയ്പൂര്‍ ജയിലില്‍ നിന്നും പുറത്തുവന്ന മൂന്ന് പേരില്‍ ഒരുവനാണ് നിസാര്‍. ബാബരി മസ്ജിദ് ധ്വംസനത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ നടന്ന അഞ്ച് തീവണ്ടി സ്‌ഫോടന കേസുകളാണ് അവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നത്. സംഭവത്തില്‍ രണ്ട് യാത്രക്കാര്‍ കൊല്ലപ്പെടുകയും, എട്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
നിരപരാധികളാണെന്ന് തെളിഞ്ഞ് വിട്ടയക്കപ്പെടുമ്പോഴേക്കും, അവരുടെ നിരപരാധിത്വം തെളിയിക്കാനുള്ള പോരാട്ടം അവരുടെ കുടുംബങ്ങളെ എല്ലാംകൊണ്ടും തകര്‍ത്തു കഴിഞ്ഞിരുന്നു.
'ജീവിതത്തിന്റെ നല്ലൊരു ഭാഗം, 8150 ദിവസം ഞാന്‍ ജയിലിനുള്ളിലാണ് കഴിഞ്ഞത്. എന്നെ സംബന്ധിച്ചിടത്തോളം ജീവിതം അവസാനിച്ചിരിക്കുന്നു. നിങ്ങളിപ്പോള്‍ കാണുന്നത് എന്റെ ജഡമാണ്. അവരെന്നെ തടവറയിലേക്ക് വലിച്ചെറിയുമ്പോള്‍ എനിക്ക് 20 വയസ്സ് തികഞ്ഞിട്ടുണ്ടായിരുന്നില്ല. ഇന്നെനിക്ക് 43 വയസ്സ്. എന്റെ അനിയത്തിയെ ഞാന്‍ അവസാനമായി കാണുമ്പോള്‍ അവള്‍ക്ക് 12 വയസ്സായിരുന്നു പ്രായം. ഇന്ന് അവളുടെ മകള്‍ക്ക് വയസ്സ് 12. എന്റെ സഹോദര/സഹോദരീ പുത്രിക്ക് അന്ന് ഒരു വയസ്സേ ആയിട്ടുണ്ടായിരുന്നുള്ളു. ഇപ്പോള്‍ അവളുടെ വിവാഹം കഴിഞ്ഞിരിക്കുന്നു. എന്നേക്കാള്‍ രണ്ട് വയസ്സ് ഇളയതായിരുന്ന എന്റെ കസിന്‍, ഇന്നൊരു മുത്തശ്ശിയാണ്. ഒരു തലമുറയോടൊപ്പമുള്ള ജീവിതമാണ് എനിക്ക് പൂര്‍ണ്ണമായും നഷ്ടപ്പെട്ടത്'
ജയ്പൂരിലെ ഒരു ഹോട്ടലിലാണ് സ്വാതന്ത്ര്യത്തിന്റെ ആദ്യരാത്രി നിസാര്‍ ചെലവിട്ടത്. 'ഹോട്ടല്‍ മുറിയിലെ ബെഡില്‍ കിടന്നിട്ട് എനിക്ക് ഉറക്കം വന്നില്ല. നിലത്ത് വിരിച്ച ഒരു നേരിയ പുതപ്പിന് പുറത്താണ് ഈ വര്‍ഷങ്ങളൊക്കെയും ഞാന്‍ കിടന്നുറങ്ങിയത്', അദ്ദേഹം പറഞ്ഞു.
1995 ജനുവരി 15-ന് കര്‍ണാടകയിലെ ഗുല്‍ബര്‍ഗയിലുള്ള തന്റെ വീടിന് സമീപത്ത് നിന്നും പോലിസ് തന്നെ പിടിച്ചുകൊണ്ടു പോയത് നിസാര്‍ ഓര്‍ക്കുന്നുണ്ട്. അന്ന് അദ്ദേഹം രണ്ടാം വര്‍ഷ ഫാര്‍മസി വിദ്യാര്‍ത്ഥിയായിരുന്നു. '15 ദിവസം കഴിഞ്ഞ് എനിക്കൊരു പരീക്ഷ ഉണ്ടായിരുന്നു. കോളേജിലേക്ക് പോകുന്ന വഴിയില്‍ ഒരു പോലിസ് വാഹനം കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. തോക്ക് ചൂണ്ടി വന്ന ഒരാള്‍ എന്നെ ബലംപ്രയോഗിച്ച് വാഹനത്തിലേക്ക് കയറ്റി. എന്റെ അറസ്റ്റിനെ കുറിച്ച് കര്‍ണാടക പോലിസിന് യാതൊരു അറിവും ഉണ്ടായിരുന്നില്ല. ഹൈദരാബാദില്‍ നിന്നും വന്ന സംഘമായിരുന്നു അത്. അവര്‍ എന്നെ ഹൈദരാബാദിലേക്ക് കൊണ്ടുപോയി.' നിസാര്‍ പറഞ്ഞു.
1994 ഫെബ്രുവരി 28-ന് നിസാറിനെ കോടതിയില്‍ ഹാജറാക്കിയിരുന്നു എന്ന് രേഖകളില്‍ ഉണ്ട്. അങ്ങനെയാണ് നിസാര്‍ എവിടെയുണ്ടെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ അറിയുന്നത്. നിസാറിന് രണ്ട് സഹോദരന്‍മാരും രണ്ട് സഹോദരിമാരുമാണുള്ളത്. മുംബൈയില്‍ സിവില്‍ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്ന മൂത്ത സഹോദരന്‍ സഹീറുദ്ദീനെ ആ ഏപ്രില്‍ മാസം അവര്‍ പൊക്കിയിരുന്നു.
'ഞങ്ങളുടെ നിരപരാധിത്വം തെളിയിക്കാന്‍ വേണ്ടിയുള്ള ആ ഒറ്റയാള്‍ പോരാട്ടത്തില്‍ പിതാവ് നൂറുദ്ദീന്‍ അഹ്മദിന് എല്ലാം നഷ്ടപ്പെടുത്തേണ്ടി വന്നു. 2006-ല്‍ മരണപ്പെടുന്നത് വരേക്കും പ്രതീക്ഷയുടെ ഒരു കിരണം പോലും കാണാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായില്ല. ഇ്‌നി ഒന്നും തന്നെ ബാക്കിയില്ല.'
'ഒരു കുടുംബത്തിന്റെ ആകെയുള്ള രണ്ട് ആണ്‍തരികളും ജയിലില്‍ അടക്കപ്പെട്ടാലുള്ള അവസ്ഥ എന്താണെന്ന് ആ്ര്‍ക്കും സങ്കല്‍പ്പിക്കാനാവില്ല.' നിസാറിന്റെ സഹോദരന്‍ സഹീര്‍ പറഞ്ഞു. നിസാറിനെ പോലെ തന്നെ ജീവപരന്ത്യം തടവിനായിരുന്നു സഹീറും ശിക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ ജയിലില്‍ വെച്ച് ശ്വാസകോശാര്‍ബുദം സ്ഥിരീകരിച്ചതിനാല്‍, ആരോഗ്യസ്ഥിതി പരിഗണിച്ച് 2008 മെയ് 9-ന് സുപ്രീംകോടതി ജാമ്യം അനുവദിക്കുകയായിരുന്നു. 'ഒരൊറ്റ കാര്യത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചായിരുന്നു ഞാന്‍ കേസിന് പിന്നാലെ പോയത്. ഞങ്ങളെങ്ങനെയാണ് കുറ്റവാളികളായി മാറിയതെന്ന് ചോദിച്ചു കൊണ്ട് ഞാന്‍ നിരന്തരം കോടതിയില്‍ അപേക്ഷ നല്‍കികൊണ്ടിരുന്നു. അവസാനം, ഞങ്ങളെയും, മറ്റു രണ്ടുപേരെയും നിരപരാധികളായി പ്രഖ്യാപിച്ചു കൊണ്ട് സുപ്രീംകോടതി വിധിപുറപ്പെടുവിച്ചു'. സഹീര്‍ പറഞ്ഞു.
1993 ഡിസംബര്‍ 5-6-ലെ രാത്രിയില്‍ കോട്ട, ഹൈദരാബാദ്, സൂറത്ത്, കാണ്‍പൂര്‍, മുംബൈ എന്നിവിടങ്ങളില്‍ നടന്ന അഞ്ച് വ്യത്യസ്തമായ തീവണ്ടി സ്‌ഫോടനങ്ങളുമായി പോലീസ് രേഖകള്‍ രണ്ടു പേരെയും ബന്ധിപ്പിച്ചു. ബാംഗ്ലൂര്‍ കുര്‍ള എക്‌സ്പ്രസ്സില്‍ സ്ഥാപിച്ചിരുന്ന ബോംബ് ഒരു യാത്രികന്‍ കണ്ടെത്തുകയും പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തിരുന്നു.
നിസാറിനെയും, സഹീറിനെയും കൂടാതെ ഗുല്‍ബര്‍ഗയിലെ അവരുടെ അയല്‍വാസിയും, കാര്‍ മെക്കാനിക്കുമായിരുന്ന മുഹമ്മദ് യൂസഫിനെയും ഹൈദരാബാദ് പോലിസ് പൊക്കി. ആദ്യം, 1993 ഒക്ടോബറില്‍ ഹൈദരാബാദിലെ ഒരു മുസ്‌ലിം വിദ്യാഭ്യാസ സ്ഥാപനത്തില്‍ നടന്ന ഒരു ബോംബ് സ്‌ഫോടന കേസായിരുന്നു അവരുടെ മേല്‍ ചാര്‍ത്തിയിരുന്നത്. ആബിദ് റോഡ് പോലിസ് സ്‌റ്റേഷനിലായിരുന്നു ഈ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
ആ വര്‍ഷം തന്നെ ആഗസ്റ്റിലും, സെപ്റ്റംബറിലും നടന്ന ചില തെളിയിക്കപ്പെടാത്ത ബോംബ് സ്‌ഫോടന കേസുകളും അവരുടെ മേല്‍ കെട്ടിവെക്കപ്പെട്ടു. തൊട്ടുടനെ തന്നെ, തീവണ്ടി ബോംബ് സ്‌ഫോടന പരമ്പരയും അവരുടെ തലയില്‍ വെച്ചുകെട്ടി.
കസ്റ്റഡിയില്‍ വെച്ച് എടുത്തു എന്ന് പറയപ്പെടുന്ന അവരുടെ കുറ്റസമ്മത മൊഴികള്‍ മാത്രമായിരുന്നു പോലിസിന്റെ പക്കല്‍ ആകെയുണ്ടായിരുന്ന തെളിവ് എന്ന് പറയുന്നത്. പിന്നീട് വന്ന ടാഢ എന്ന ഭീകരനിയമത്തിന്റെ വകുപ്പുകള്‍ പ്രകാരം ആ തെളിവുകള്‍ സ്വീകാര്യമായി തീര്‍ന്നു.
നിസാര്‍, സഹീര്‍, യൂസഫ് എന്നിവരുടെ കുറ്റസമ്മത മൊഴികള്‍ ആബിദ് റോഡ് പോലീസ് സ്‌റ്റേഷനില്‍ വെച്ച് ഹൈദരാബാദ് പോലീസ് ഉദ്യോഗസ്ഥരാണ് എടുത്തത് എന്നാണ് കോടതി രേഖകളില്‍ പറയുന്നത്.
'06.12.1993 തിയ്യതിയില്‍ എ.പി എക്‌സ്പ്രസ്സ് കംപാര്‍ട്ട്‌മെന്റില്‍ ബോംബ് സ്ഥാപിച്ചതിലുള്ള തന്റെ പങ്ക് നിസാര്‍ സമ്മതിച്ചുവെന്നും, അന്നേ ദിവസം തന്നെ കെ.കെ എക്‌സപ്രസ്സില്‍ സ്ഥാപിക്കാന്‍ വേണ്ടിയുള്ള രണ്ട് ബോംബുകള്‍ അയാളുടെ പക്കല്‍ ഉണ്ടായിരുന്നുവെന്നും, പക്ഷെ ആരോഗ്യസ്ഥിതി മോശമായിരുന്നതിനാല്‍ ബോംബുകള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞില്ലെന്നുമാണ്' പോലിസിന്റെ അവകാശവാദം. ഇതുപോലെ തന്നെ മറ്റുള്ളവരും തീവണ്ടി സ്‌ഫോടനങ്ങളിലെ തങ്ങളുടെ പങ്ക് സമ്മതിച്ചിട്ടുണ്ട്.
എന്നാല്‍, ഈ കുറ്റസമ്മത മൊഴികളിലൊന്നില്‍ പോലും, ആദ്യം അവര്‍ അറസ്റ്റ് ചെയ്യപ്പെട്ട കേസിനെ കുറിച്ചുള്ള യാതൊരു പരാമര്‍ശവും ഉണ്ടായിരുന്നില്ല.
ഓരോ സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് വ്യത്യസ്ത സംസ്ഥാനങ്ങളിലെ പോലിസ് സേനകള്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനിടെ, കേസന്വേഷണം ഗവണ്‍മെന്റ് സി.ബി.ഐ-ക്ക് കൈമാറി.
ഗുല്‍ബര്‍ഗയില്‍ നിന്നുള്ള ഈ മൂന്ന് പേരെ കൂടാതെ, വേറെ 13 പേര്‍ക്ക് എതിരെയും സി.ബി.ഐ കേസ് ഫയല്‍ ചെയ്തു. മുംബൈയില്‍ നിന്നുള്ള ജലീസ് അന്‍സാരിയും അവരില്‍പ്പെടും. ഇയാളെയാണ് സ്‌ഫോടനങ്ങളുടെ ബുദ്ധികേന്ദ്രമായി അവതരിപ്പിച്ചത്. ബാബരി മസ്ജിദ് ധ്വംസനത്തിന് പ്രതികാരം ചെയ്യാന്‍ വേണ്ടിയാണത്രെ അയാള്‍ സ്‌ഫോടനങ്ങള്‍ നടത്തിയത്.
1996 മെയ് 21-ന്, ഹൈദരാബാദിലെ മെട്രോപൊളിറ്റന്‍ സെഷന്‍സ് ജഡ്ജി, കേസില്‍ നിന്നും ടാഡ വകുപ്പുകള്‍ റദ്ദു ചെയ്തു കൊണ്ട് വിധി പുറപ്പെടുവിച്ചു. ഈ വിധിയെ ആന്ധ്രാ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നേരിട്ടു.
2001 ജൂലൈ 17-ന്, ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ തങ്ങള്‍ നല്‍കിയ അപ്പീലുകള്‍ പിന്‍വലിക്കാന്‍ ശ്രമിക്കുകയുണ്ടായി. പിന്നീട് കേസിലെ ടാഢ വകുപ്പുകള്‍ ദുര്‍ബലപ്പെടുകയും, പ്രസ്തുത കുറ്റസമ്മത മൊഴികളുടെ ആധികാരികത നഷ്ടപ്പെടുകയും ചെയ്തു.
1994 മാര്‍ച്ച് 11-ന് ഡി.സി.പി കെ.വി റെഡ്ഢി എടുത്ത് എന്ന് പറയപ്പെടുന്ന നിസാറിന്റെ കുറ്റസമ്മതമൊഴി, 1994 ഫെബ്രുവരി 27-ന് പോലിസ് ഇന്‍സ്‌പെക്ടര്‍ ബി. ശ്യാമ റാവു എടുത്ത് എന്ന് പറയപ്പെടുന്ന മറ്റൊരു കുറ്റസമ്മതമൊഴിയുടെ പദാനുപദ പകര്‍പ്പായിരുന്നു. അത് ഒപ്പു വെക്കപ്പെട്ടിട്ട് പോലുമുണ്ടായിരുന്നില്ല.
'അത് വ്യാജമായി ഉണ്ടാക്കിയതായിരുന്നു. ഞാനത് ഉന്നയിച്ചു കൊണ്ടിരുന്നു,' നിസാര്‍ പറഞ്ഞു. ഹൈദരാബാദിലെ വിചാരണകോടതി, 2007-ല്‍ ആരോപണവിധേയരായ എല്ലാവരെയും വെറുതെ വിട്ടു.
ടാഡ പിന്‍വലിച്ചതോടെ ഹൈദരാബാദില്‍ കുറ്റസമ്മതമൊഴികളുടെ നിയമപ്രാബല്യം നഷ്ടപ്പെട്ടുവെങ്കിലും, അതേ കുറ്റസമ്മതമൊഴികള്‍ അജ്മീറില്‍ വെച്ച് ഞങ്ങള്‍ക്കെതിരെ ഉപയോഗിക്കപ്പെട്ടു,' നിസാര്‍ പറഞ്ഞു.
1999-ല്‍ പരോളിലിറങ്ങിയ കുറ്റാരോപിതരില്‍ ഒരാള്‍ അപ്രത്യക്ഷനായി. 2004 ഫെബ്രുവരി 28-ന്, നിസാര്‍, സഹോദരന്‍ സഹീര്‍, യൂസുഫ് എന്നിവരടക്കമുള്ള 15 പേര്‍ കുറ്റക്കാരാണെന്ന് അജ്മീറിലെ ടാഢ കോടതി വിധിക്കുകയും, ജീവപരന്ത്യം തടവിന് ശിക്ഷിക്കുകയും ചെയ്തു. കൂട്ടത്തില്‍ പ്രായപൂര്‍ത്തിയാവാത്ത ഒരാള്‍ സുപ്രീംകോടതി ഉത്തരവ് പ്രകാരം 2012-ല്‍ വിട്ടയക്കപ്പെട്ടു.
ടാഡ കോടതിയുടെ വിധിക്കെതിരെ അവര്‍ സുപ്രീംകോടതിയെ സമീപിച്ചു. സഹീര്‍, നിസാര്‍, യൂസുഫ് എന്നിവരടക്കമുള്ള നാല് കുറ്റാരോപിതരുടെ കുറ്റസമ്മത മൊഴികള്‍ 'നിയമത്തിന്റെ പിന്‍ബലമില്ലാത്തതും, വിശ്വസിക്കാന്‍ കൊള്ളാത്തതുമാണെന്ന്' ജസ്റ്റിസ് ഫക്കീര്‍ മുഹമ്മദ് ഇബ്രാഹിം ഖലീഫുല്ലയും, ജസ്റ്റിസ് ഉദയ് ഉമേഷ് ലളിതും നിരീക്ഷിച്ചു. കുറ്റസമ്മത മൊഴികള്‍ അല്ലാതെ മറ്റുവിധത്തിലുള്ള തെളിവുകള്‍ ഒന്നും തന്നെ ഇല്ലാത്തതിനാല്‍ അവരുടെ മേലുള്ള ശിക്ഷാവിധി ഒരിക്കലും ശരിവെക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി വിധിച്ചു.
'സ്വാതന്ത്ര്യം തിരിച്ചുതന്നതിന് ഞാന്‍ സുപ്രീംകോടതിയോട് നന്ദിയുള്ളവനാണ്. പക്ഷെ, ആരാണ് എന്റെ ജീവിതം തിരികെ നല്‍കുക?' നിസാര്‍ ചോദിച്ചു.
'അവരുടെ കുറ്റസമ്മതമൊഴിയാണ് കേസിന്റെ തുടക്കവും അവസാനവും' കുറ്റാരോപിതരില്‍ നിസാര്‍, സഹീര്‍ എന്നിവരടക്കമുള്ള അഞ്ച് പേര്‍ക്ക് വേണ്ടി സുപ്രീംകോടതിയില്‍ കേസ് വാദിച്ച അഡ്വക്കേറ്റ് നിത്യ രാമകൃഷ്ണന്‍ പറഞ്ഞു.
മറ്റു പത്തുപേര്‍ക്ക് മേലുള്ള കുറ്റങ്ങള്‍ സുപ്രീംകോടതി ശരിവെച്ചു. അവരില്‍ ഒരാള്‍ക്ക് 85, മറ്റൊരാള്‍ക്ക് 79, മൂന്നാമതൊരാള്‍ക്ക് 74 എന്നിങ്ങനെയാണ് പ്രായം. 'ജയിലില്‍ കിടന്ന് മരിക്കാനാണ് അവരുടെ വിധി,' നിസാര്‍ പറഞ്ഞു.
വിവ: ഇര്‍ഷാദ് കാളാച്ചാല്‍
ഇസ്ലാം ഓണ്‍ ലൈവില്‍ നിന്ന്
അബ്ദുല്‍നാസര്‍ മദനി കുറിച്ച് ചൈനീസ് ചാനലില്‍
https://www.facebook.com/NayaKaravanNayaHindusthan/videos/768334296533393/
ഇരട്ട നീതി; സാധ്വി പ്രഗ്യാ സിംഗും റുബീന മേമനും
ഒരു രാജ്യത്ത് തന്നെ രണ്ട് തരത്തിലുള്ള നീതി നടപ്പാക്കല്‍ സാധ്യമാണോ? ഒരുപാട് ഹിന്ദു പേരുള്ള ആളുകള്‍ ഉള്‍പ്പെട്ട ഭീകരവാദകേസുകളില്‍ ദേശീയ അന്വേഷണ ഏജന്‍സി നടത്തിയ മലക്കംമറിച്ചില്‍ കാണുന്ന ഒരാളുടെ മനസ്സിലേക്ക് വരുന്ന ചോദ്യമാണിത്. പ്രഗ്യാ സിംഗ് താക്കൂറിന് എതിരെയുള്ള എല്ലാ കേസുകളും ഒഴിവാക്കുകയും, കേണല്‍ പുരോഹിതിനും മറ്റു പലര്‍ക്കും എതിരെയുണ്ടായിരുന്ന കേസുകള്‍ ഒന്ന് ലഘൂകരിക്കുകയും ചെയ്തു കൊണ്ടുള്ള പുതിയ കുറ്റപത്രമാണ് (മെയ് 13, 2016) എന്‍.ഐ.എ-യുടെ കൈയ്യിലിപ്പോള്‍ ഉള്ളത്. പ്രസ്തുത കേസുകളില്‍ ഹേമന്ദ് കാര്‍ക്കരെ നടത്തിയ അന്വേഷണം കാര്യക്ഷമമായിരുന്നില്ലെന്നും, കേണല്‍ പുരോഹിതിനെ കേസില്‍ കുടുക്കാന്‍ വേണ്ടി എ.ടി.എസ് തന്നെയാണ് അദ്ദേഹത്തിന്റെ വീട്ടില്‍ ആര്‍.ഡി.എക്‌സ് കൊണ്ടുവെച്ചതെന്നുമാണ് എന്‍.ഐ.യുടെ ഇപ്പോഴത്തെ കണ്ടെത്തല്‍. മുന്‍ യു.പി.എ ഗവണ്‍മെന്റിന്റെ ഉത്തരവ് പ്രകാരമാണത്രെ അവരെയെല്ലാം കേസില്‍ കുടുക്കിയത്.
മഹാരാഷ്ട്ര പ്രത്യേകിച്ചും, രാജ്യത്തെ മറ്റുപല സ്ഥലങ്ങളും ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷിയാണ്. ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകനായ രാജ് കോണ്ടവാറിന്റെ വീട്ടില്‍ വെച്ച് ബോംബ് നിര്‍മിക്കുന്നതിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ (മെയ് 2006) രണ്ട് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതോടെ ഈ പ്രതിഭാസം വ്യാപക ശ്രദ്ധനേടുകയുണ്ടായി. ആ വീടിന് മുകളില്‍ ഒരു കാവി കൊടി പാറുന്നുണ്ടായിരുന്നു, കൂടാതെ ബജ്‌റംഗ് ദളിന്റെ ഒരു ബോര്‍ഡ് വീടിന് മുന്നില്‍ സ്ഥാപിച്ചിട്ടുണ്ടായിരുന്നു. സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്നും, വെപ്പുതാടി, വെപ്പുമീശ, പൈജാമ-കുര്‍ത്ത എന്നിവ കണ്ടെടുക്കയുണ്ടായി. ഇതിന് ശേഷമാണ് പര്‍ബാനി, ജല്‍ന, താനെ, പന്‍വേല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ബോംബ് സ്‌ഫോടനങ്ങള്‍ നടന്നത്. ഇത്തരം പ്രവര്‍ത്തനങ്ങളുടെ പേരില്‍ പൊതുവെ മുസ്‌ലിംകളെ പ്രതികൂട്ടില്‍ നിര്‍ത്തുന്ന രീതിയിലാണ് ഈ കേസുകള്‍ അധികവും പോലിസ് അന്വേഷിച്ചത്. ഓരോ സ്‌ഫോടനത്തിന് ശേഷവും അറസ്റ്റ് ചെയ്യപ്പെടുന്ന മുസ്‌ലിം ചെറുപ്പക്കാരെ, ഒരുപാട് കാലത്തെ കോടതി വ്യവഹാരങ്ങള്‍ ശേഷം, തെളിവുകളൊന്നും തന്നെയില്ലെന്ന് പറഞ്ഞ് വിട്ടയക്കുകയാണ് പതിവ്.
സാധ്വിയുടെ പങ്ക് പുറത്ത് വന്ന മാലേഗാവ് സ്‌ഫോടനം നടക്കുന്നത് 2008-ലാണ്. പള്ളിയില്‍ നിന്നും നമസ്‌കാരം കഴിഞ്ഞ് പുറത്തേക്ക് വരികയായിരുന്ന ഒരുപാട് പേര്‍ കൊല്ലപ്പെടുകയും, ഒട്ടനവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് സാധാരണഗതിയില്‍ സംശയിക്കപ്പെടുന്നവരായ മുസ്‌ലിംകള്‍ തന്നെയാണ് അന്നും അറസ്റ്റ് ചെയ്യപ്പെട്ടത്. സ്‌ഫോടനം നടത്തുന്നതിന് ഉപയോഗിച്ച മോട്ടോര്‍ സൈക്കിള്‍ മുന്‍ എ.ബി.വി.പി പ്രവര്‍ത്തക സാധ്വി പ്രഗ്യാ സിംഗ് താക്കൂറിന്റേതാണെന്ന് അന്നത്തെ മഹാരാഷ്ട്രാ എ.ടി.എസ് ചീഫ് ഹേമന്ദ് കാര്‍ക്കരെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സ്വാമി ദയാനന്ദ് പാണ്ഡെ, റിട്ട. മേജര്‍ ഉപാധ്യായ, റാംജി ക്ലാസ്‌നഗര, സ്വാമി അസിമാനന്ദ എന്നിവരേക്കും അന്വേഷണം നീണ്ടു. ഇവരെല്ലാം തന്നെ വലതുപക്ഷ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താക്കളാണ്. ഒരുപാട് തെളിവുകള്‍ ശേഖരിക്കപ്പെട്ടു. സ്വാമി അസീമാനന്ദ നടത്തിയ കുറ്റസമ്മതമാണ് സുപ്രധാനമായ തെളിവുകളില്‍ ഒന്ന്. മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെച്ചായിരുന്നു അസീമാനന്ദ കുറ്റസമ്മതം നടത്തിയത്.
കുറ്റസമ്മതത്തില്‍ സ്വാമി ഒരുപാട് രഹസ്യങ്ങള്‍ വെളിപ്പെടുത്തുകയുണ്ടായി. 2002-ലെ സങ്കത് മോചന്‍ സ്‌ഫോടനത്തിന് ശേഷം, ബോംബിന് ബോംബു കൊണ്ടു തന്നെ മറുപടി പറയണമെന്ന് തങ്ങള്‍ തീരുമാനിച്ചതായി സ്വാമി പറഞ്ഞു. അന്ന് ദംഗ്‌സിലെ വിശ്വഹിന്ദു പരിഷത്തിന്റെ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം സ്വാമി അസീമാനന്ദക്കായിരുന്നു. മുഴുവന്‍ സംഭവങ്ങളെ കുറിച്ചുമുള്ള വിശദമായ വിവരങ്ങള്‍ സ്വാമി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് മറ്റുള്ളവരിലേക്ക് അന്വേഷണം നീണ്ടതും, അവരെല്ലാം എന്‍.ഐ.എയുടെ കുറ്റപത്രത്തില്‍ ഇടംപിടിക്കുകയും ചെയ്തത്.
കാര്‍ക്കരെ കേസ് അന്വേഷിക്കുകയും, ഒരുപാട് ഹിന്ദു പേരുകള്‍ മറനീക്കി പുറത്ത് വരാനും തുടങ്ങിയപ്പോള്‍, 'കാര്‍ക്കരെയുടെ മുഖത്ത് ഞങ്ങള്‍ കാര്‍ക്കിച്ച് തുപ്പുന്നു' എന്നാണ് ശിവസേനയുടെ മുഖപത്രമായ 'സാംന'യില്‍ ബാല്‍ താക്കറെ എഴുതിയത്. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി കാര്‍ക്കരയെ ദേശദ്രോഹി എന്ന് വിളിച്ചു. എല്‍.കെ അദ്വാനിയും കാര്‍ക്കരയെ ആക്ഷേപിച്ചു. ഇത്തരത്തില്‍ ഹിന്ദുത്വ രാഷ്ട്രീയ സംഘടനകളുടെ ഭാഗത്ത് നിന്നുള്ള സമ്മര്‍ദ്ദം കനത്തപ്പോള്‍, തന്റെ ഗുരുതുല്ല്യനായ ജൂലിയോ റെബീറോയെ കാര്‍ക്കരെ പോയി കണ്ടിരുന്നു. ഉദ്യോഗതലത്തില്‍ വലിയ നേട്ടങ്ങള്‍ കൈവരിച്ച വ്യക്തിയാണ് റെബീറോ. അദ്ദേഹം കാര്‍ക്കരയെ മുക്തകണ്ഠം പ്രശംസിച്ചു. എന്റെ സ്ഥാനത്ത് താങ്ങളാണെങ്കില്‍ രാഷ്ട്രീയക്കാരില്‍ നിന്നുള്ള ഇത്തരത്തിലുള്ള സമ്മര്‍ദ്ദങ്ങളോട് എന്ത് നിലപാടാണ് താങ്ങള്‍ സ്വീകരിക്കുകയെന്ന് കാര്‍ക്കരെ അദ്ദേഹത്തോട് ചോദിക്കുകയുണ്ടായി. സത്യസന്ധമായി ജോലി നിര്‍വഹിക്കാനും, ഇത്തരം കുത്തുവാക്കുകളെ അവഗണിക്കാനുമായിരുന്നു ആ മുതിര്‍ന്ന ഓഫീസറുടെ ഉപദേശം.
അതിനിടെയാണ് ഭീകരാക്രമണം മുംബൈയെ പിടിച്ചുകുലുക്കിയത്. 26/11-ന്, സര്‍വ്വായുധസജ്ജരായ പത്ത് ഭീകരവാദികള്‍ മുംബൈയെ ആക്രമിച്ചു. ഈ സംഭവത്തിലാണ് വെടിയേറ്റ് കാര്‍ക്കരെ കൊല്ലപ്പെടുന്നത്. കാര്‍ക്കരെയുടെ കൊലപാതകത്തിലും ഒരുപാട് ദുരൂഹതകള്‍ നിലനില്‍ക്കുന്നുണ്ട്. ഭീകരവാദത്തെ കൂടാതെ മറ്റുപലതും കാര്‍ക്കരെയുടെ കൊലപാതകത്തിന് പിന്നില്‍ ഉണ്ടെന്ന് അന്നത്തെ ന്യൂനപക്ഷകാര്യ മന്ത്രി എ.ആര്‍ ആന്തുലെ പറഞ്ഞിരുന്നു. നേരത്തെ കാര്‍ക്കരെയെ രാജ്യദ്രോഹി എന്ന് വിളിച്ച നരേന്ദ്ര മോദി, മുംബൈയില്‍ വിമാനമിറങ്ങി, കാര്‍ക്കരെയുടെ വിധവക്ക് ഒരു കോടി രൂപയുടെ ചെക്ക് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. കാര്‍ക്കരെയുടെ ഭാര്യ ആ തുക സ്വീകരിക്കാന്‍ വിസമ്മതിച്ചു.
കാര്‍ക്കരെയുടെ മരണം ശേഷം, അദ്ദേഹം തെളിച്ച വഴിയിലൂടെയാണ് കേസന്വേഷണം മുന്നോട്ട് പോയത്. കുറ്റപത്രം തയ്യാറായിരുന്നു. ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കുള്ള എല്ലാവരെയും കോടതിക്ക് മുമ്പാകെ ഹാജറാക്കാനും ഇരിക്കുകയായിരുന്നു. അതിനിടക്കാണ് കേന്ദ്രത്തില്‍ ഭരണം മാറിയത്. കാര്യങ്ങള്‍ ഇന്നത്തെ അവസ്ഥയിലേക്ക് എത്തുന്ന വിധത്തിലുള്ള നിലപാട് എന്‍.ഐ.എ സ്വീകരിച്ചു. സാധ്വിയെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ വളരെ വേഗത്തിലാണ് നടന്നുകൊണ്ടിരിക്കുന്നത്. പബ്ലിക്ക് പ്രോസിക്യൂട്ടര്‍ രോഹിനി സാല്യന്റെ വാക്കുകളില്‍ എന്‍.ഐ.എ-യുടെ പ്രവര്‍ത്തനരീതിയില്‍ വന്ന മാറ്റം വളരെ വ്യക്തമായി പ്രതിഫലിച്ചിരുന്നു. ഹിന്ദുത്വര്‍ ഉള്‍പ്പെട്ട കേസുകളോട് മൃദുസമീപനം പുലര്‍ത്താന്‍ തന്നോട് ആവശ്യപ്പെട്ടതായി അവര്‍ വ്യക്തമാക്കി. അതിന് വഴങ്ങാതിരുന്ന അവരെ ജോലിയില്‍ നിന്നും പിരിച്ചുവിടുകയാണ് ചെയ്തത്.
1992-93 മുംബൈ കലാപത്തില്‍ ആയിരത്തിലധികം മനുഷ്യര്‍ മരിച്ചുവീണത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും. ഈ കൂട്ടക്കൊലയെ തുടര്‍ന്നാണ് ഇരുനൂറിലധികം ആളുകള്‍ കൊല്ലപ്പെട്ട ബോംബ് സ്‌ഫോടനങ്ങള്‍ അരങ്ങേറിയത്. വര്‍ഗീയ കലാപത്തിന്റെ പേരില്‍ അധികമാരുമൊന്നും ശിക്ഷിക്കപ്പെട്ടിട്ടില്ല, ആര്‍ക്കും വധശിക്ഷയോ, ജീവപര്യന്തം തടവോ വിധിച്ചിട്ടില്ല. ബോംബ് സ്‌ഫോടനങ്ങളുടെ പേരില്‍ ഒരുപാട് പേര്‍ക്ക് വധശിക്ഷ വിധിക്കപ്പെട്ടു, ഒരുപാട് പേര്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ഇപ്പോഴും ജയിലില്‍ കഴിയുന്ന ആളുകളില്‍ ഒരാളാണ് റുബീന മേമന്‍. സ്‌ഫോടക വസ്തുക്കള്‍ കടത്തിയ കാര്‍ അവരുടെ പേരിലായിരുന്നു എന്നതാണ് അവര്‍ ചെയ്ത കുറ്റം. സ്‌ഫോടകവസ്തുക്കള്‍ വഹിച്ച് കൊണ്ട് ഒരിക്കലും അവര്‍ കാര്‍ ഓടിച്ചിട്ടില്ല.
മാലേഗാവ് ബോംബ് സ്‌ഫോടനത്തിന് ഉപയോഗിച്ച മോട്ടോര്‍ സൈക്കിളിന്റെ ഉടമസ്ഥ സാധ്വി പ്രഗ്യാ സിംഗ് താക്കൂര്‍ ആണ്; അടുത്തു തന്നെ സാധ്വി ജയില്‍ മോചിതയാവും. കാറിന്റെ ഉടമസ്ഥ റുബീനയാണ്; ജീവിതകാലം മുഴുവന്‍ അവര്‍ ജയിലില്‍ തന്നെ കിടക്കും. മുംബൈയില്‍ നടന്ന കൂട്ടക്കൊലയില്‍ ഒരുപാട് പേര്‍ കൊല്ലപ്പെട്ടിരുന്നു. അതിന്റെ പേരില്‍ ആരും തന്നെ വധശിക്ഷ പോയിട്ട്, കഠിന തടവിന് പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല. എന്നാല്‍, ബോംബ് സ്‌ഫോടന കേസില്‍ ഒരുപാട് പേര്‍ക്ക് വധശിക്ഷയും ജീവപര്യന്തം തടവും!
അപ്പോള്‍ എവിടെയാണ് നമ്മുടെ ജനാധിപത്യം എത്തിനില്‍ക്കുന്നത്? രണ്ട് തരത്തിലുള്ള നീതി നടപ്പാക്കല്‍ വ്യവസ്ഥ ഇവിടെ നിലനില്‍ക്കുന്നുണ്ട് എന്ന പോലെയാണ് കാര്യങ്ങളുടെ കിടപ്പ്. സാധ്വിയെ സംരക്ഷിച്ചു കൊണ്ടും, തെറ്റായ കേസന്വേഷണത്തിന്റെ പേരില്‍ കാര്‍ക്കരെയെ അധിക്ഷേപിച്ചു കൊണ്ടും ടെലിവിഷന്‍ ചാനലുകളില്‍ ചര്‍ച്ചകള്‍ നടക്കുമ്പോള്‍, അവിടെ മാലേഗാവില്‍ ജനങ്ങളുടെ പ്രതിഷേധാഗ്നി ആളികത്തുകയാണ്. എന്‍.ഐ.എ-യുടെ നിലപാട് മാറ്റത്തിനെതിരെ കോടതിയില്‍ പോകാനുള്ള ഒരുക്കത്തിലാണ് അവരിപ്പോള്‍. കാര്‍ക്കരെയുടെ അഭിമാനം കാത്തുരക്ഷിക്കാനും, അദ്ദേഹം ശേഖരിച്ച തെളിവുകള്‍ ആത്മാര്‍ത്ഥമായി പരിശോധിക്കാന്‍ സമ്മര്‍ദ്ദം ചെലുത്താനുമുള്ള തയ്യാറെടുപ്പിലാണ് രണ്ട് രാഷ്ട്രീയപാര്‍ട്ടികള്‍.
കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുകയും, നിരപരാധികള്‍ സംരക്ഷിക്കപ്പെടുകയും ചെയ്യുമെന്ന് ഒരാള്‍ പ്രതീക്ഷിച്ചേക്കാം. പക്ഷെ, ഇപ്പോഴത്തെ സാഹചര്യങ്ങളിലേക്കും, സ്ഥിതിവിശേഷങ്ങളിലേക്കും കണ്ണോടിക്കുമ്പോള്‍ ആ പ്രതീക്ഷകള്‍ അസ്ഥാനത്താണെന്ന് പറയേണ്ടി വരും.!
വിവ: ഇര്‍ഷാദ് കാളാച്ചാല്‍
അവലംബം: countercurrents.org
അവലംബം: countercurrents.org
മുസ്ലീം യുവാക്കള്‍ക്കെതിരെ വ്യാജ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നെന്ന് കേന്ദ്രമന്ത്രി
http://newshunt.com/share/53894516?ss=wsp
via Dailyhunt
http://newshunt.com/share/53894516?ss=wsp
via Dailyhunt
http://www.madhyamam.com/national/2016/jun/01/199863
മുസ് ലിങ്ങള്‍ക്കെതിരെയുള്ള വ്യാജ തീവ്രവാദ കേസുകള്‍
ആശങ്ക ജനിപ്പിക്കുന്നു ;കേന്ദ്ര നിയമ മന്ത്രി