2012, മേയ് 17, വ്യാഴാഴ്‌ച

വിജു വി. നായരെ കേസില്‍ കുടുക്കരുത് -മാധ്യമ പ്രവര്‍ത്തകര്‍

തിരുവനന്തപുരം: ഇ- മെയില്‍ വിവാദവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സമൂഹമധ്യത്തില്‍ എത്തിക്കുന്നതിന് തൊഴില്‍പരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട പത്രപ്രവര്‍ത്തകന്‍ വിജു വി. നായരെ തീവ്രവാദഗൂഢാലോചനയില്‍ പങ്കാളിയാക്കി ചിത്രീകരിച്ച് നിയമനടപടികളിലേക്ക് വലിച്ചിഴക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് പ്രമുഖ പത്രപ്രവത്തകരും സാമൂഹികപ്രവര്‍ത്തകരും നിവേദനത്തില്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു. 240 ഓളം പേരുടെ ഇ-മെയിലുകള്‍ സര്‍ക്കാര്‍ നിരീക്ഷിക്കുന്നതിനെക്കുറിച്ചുള്ള വാര്‍ത്തയാണ് വിജു വി. നായര്‍ പ്രസിദ്ധീകരിച്ചത്. ഇതില്‍ 10 ഓളം പേരുകള്‍ ചര്‍ച്ചക്ക് ഉള്‍പ്പെടുത്തേണ്ടതില്ലെന്ന കാരണത്താലും അവരുടെ സ്വകാര്യതയെ മാനിച്ചും ഒഴിവാക്കിയിരുന്നു. ഒഴിവാക്കിയതിന് ശേഷമുള്ള ലിസ്റ്റെന്ന് ലേഖനത്തില്‍ പരാമര്‍ശിച്ചിരുന്നു. വിജു വി. നായര്‍ സ്വതന്ത്രമായ അന്വേഷണം നടത്തി സത്യസന്ധമായ വിവരങ്ങള്‍ തന്നെയാണെന്ന് ബോധ്യപ്പെട്ടതിനെതുടര്‍ന്ന് ഇത് ജനാധിപത്യസംവിധാനത്തില്‍ പൗരാവകാശങ്ങളുടെ മേലുള്ള ഇടപെടലാണെന്ന രൂപത്തിലാണ് ലേഖനം തയാറാക്കിയത്. ഈ വിവരങ്ങള്‍ ശരിയായിരുന്നുവെന്ന് പിന്നീട് സര്‍ക്കാര്‍ സമ്മതിച്ചു. ഇത്തരം രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് മാധ്യമസ്വാതന്ത്ര്യം തടയുന്ന തരത്തില്‍ പ്രതികാര നടപടികള്‍ സ്വീകരിക്കുകയില്ലെന്ന് മുഖ്യമന്ത്രി അന്ന് ഉറപ്പു നല്‍കിയിരുന്നു. ഇ-മെയില്‍ വിവാദവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തുന്ന ഏതൊരു അന്വഷണവും സ്വാഗതാര്‍ഹമാണ്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചവര്‍ക്കെതിരായ നിയമനീക്കങ്ങളും പത്രപ്രവര്‍ത്തകനെ ഗൂഢാലോചനയില്‍ പങ്കാളിയാക്കുന്നതുമായ നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു. എസ്. ജയചന്ദ്രന്‍ നായര്‍ (എഡിറ്റര്‍, മലയാളം വാരിക), സി.ഗൗരീദാസന്‍ നായര്‍ (ദി ഹന്ദു), എം.ജി. രാധാകൃഷ്ണന്‍ (ഇന്‍ഡ്യ ടുഡേ), വി.വി. വേണുഗോപാല്‍ (സെക്രട്ടറി , കേരള പത്രപ്രവര്‍ത്തക യൂനിയന്‍- കേരള കൗമുദി), കെ.സി.രാജഗോപാല്‍ (പ്രസിഡന്‍റ്, കേരള പത്രപ്രവര്‍ത്തക യൂനിയന്‍- മലയാള മനോരമ), മനോഹരന്‍ മോറായി, (ജനറല്‍ സെക്രട്ടറി, കേരളപത്രപ്രവര്‍ത്തക യൂനിയന്‍- ദേശാഭിമാനി), എം.വി. നികേഷ് കുമാര്‍ (റിപ്പോര്‍ട്ടര്‍ ടി. വി), പ്രദീപ് പിള്ള (പ്രസിഡന്‍റ്, പ്രസ് ക്ളബ്, തിരുവനന്തപുരം- ടൈംസ് നൗ), രാജീവ് (സെക്രട്ടറി ,പ്രസ് ക്ളബ്, തിരുവനന്തപുരം- ടൈംസ് ഓഫ് ഇന്ത്യ), ബി. മുരളി (മലയാള മനോരമ), എബ്രഹാം മാത്യു (കൈരളി ടി.വി), ഗോപീകൃഷ്ണന്‍ (കാര്‍ട്ടൂണിസ്റ്റ്, മാതൃഭൂമി), - സി. അനൂപ് (കൈരളി ടി.വി), ഡോ. സന്തോഷ് കുമാര്‍ (അമൃത ടി.വി), അജിത് കുമാര്‍ (ചിത്രകാരന്‍), ഡോ. സന്തോഷ് കുമാര്‍ (സാമൂഹ്യപ്രവര്‍ത്തകന്‍), ഡോ. ആസാദ് (സാമൂഹ്യപ്രവര്‍ത്തകന്‍) എന്നിവരാണ് ഈ അഭ്യര്‍ഥന നടത്തിയത്.

അഭിപ്രായങ്ങളൊന്നുമില്ല: