2013, ഏപ്രിൽ 10, ബുധനാഴ്‌ച

ഒരു നവോത്ഥാന പ്രസ്ഥാനത്തിന്‍െറ ഗതി(മാധ്യമം മുഖ പ്രസംഗം )


കേരള സമൂഹ രൂപവത്കരണത്തില്‍ തന്നെ ശ്രദ്ധേയമായ പങ്കുവഹിച്ച നവോത്ഥാന സംരംഭമാണ് മുജാഹിദ് പ്രസ്ഥാനം എന്നറിയപ്പെടുന്ന മുസ്ലിം നവോത്ഥാന സംഘടന. കേരള മുസ്ലിം സമുദായ രൂപവത്കരണത്തിലും പരിഷ്കരണത്തിലും മുജാഹിദ് പ്രസ്ഥാനത്തിനുള്ള പങ്ക് ഏറ്റവും കടുത്ത എതിരാളികള്‍ക്കുപോലും നിഷേധിക്കാനാവാത്തതാണ്. ഇന്ന് കേരള മുസ്ലിംകളില്‍ കാണുന്ന വിദ്യാഭ്യാസ, സാംസ്കാരിക, രാഷ്ട്രീയ, സാമ്പത്തിക ഉണര്‍വുകളിലെല്ലാം മുജാഹിദ് പ്രസ്ഥാനത്തിന്‍െറ കൈയൊപ്പ് പതിഞ്ഞുകിടപ്പുണ്ട്. അതിനാല്‍, കേരളസമൂഹ ചരിത്രവും മുസ്ലിം സമുദായ ചരിത്രവും മുജാഹിദുകളോട് ഏറെ കടപ്പെട്ടിരിക്കുന്നു.
ആഗോളതലത്തില്‍ സലഫിസം എന്നറിയപ്പെടുന്ന മതധാരയുടെ ഭാഗമായാണ് കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം നിലകൊള്ളുന്നത്. പക്ഷേ, ആഗോള സലഫിസത്തില്‍നിന്ന് വ്യത്യസ്തമായി സ്വന്തമായൊരു ശൈലിയും ഉള്ളടക്കവും ആ പ്രസ്ഥാനം വികസിപ്പിച്ചിരുന്നു. ഈ നവോത്ഥാന ശൈലിയും ആഗോള സലഫിസ്റ്റ് രീതികളും തമ്മിലുള്ള സംഘര്‍ഷമാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് സംഘടനയെ നെടുകെ പിളര്‍ത്തിയ ഘടകങ്ങളിലൊന്ന്. നവോത്ഥാനത്തിന്‍െറ ഉത്തോലകമായി വര്‍ത്തിച്ച ആ പ്രസ്ഥാനത്തിന്‍െറ കേരളത്തിലെ ഇന്നത്തെ അവസ്ഥ ഒരേ സമയം വേദനാജനകവും കൗതുകകരവുമാണ്. വിശ്വാസപരവും കര്‍മപരവുമായ അന്ധവിശ്വാസങ്ങളില്‍നിന്ന് സമൂഹത്തെ രക്ഷിക്കാന്‍ അത്യധ്വാനം ചെയ്ത അവരിലെ പ്രബലമായൊരു വിഭാഗം കേട്ടാല്‍ സ്തംഭിച്ചുപോകുന്ന തരത്തിലുള്ള അന്ധവിശ്വാസങ്ങളും പ്രതിലോമ ചിന്തകളുമാണ് ഇന്ന് മുന്നോട്ടുവെക്കുന്നത്. സാമൂഹിക, വൈയക്തിക ബന്ധങ്ങളില്‍ അങ്ങേയറ്റം കാര്‍ക്കശ്യവും സങ്കുചിതത്വവുമാണ് അവര്‍ പ്രബോധനം ചെയ്യുന്നത്. മതാന്തര സൗഹൃദത്തെ മാത്രമല്ല, മതത്തിനകത്തെ വ്യത്യസ്ത ധാരകള്‍ തമ്മിലുള്ള ഇഴയടുപ്പത്തെയും നിഷേധിക്കുന്നതാണ് അവരുടെ സമീപനം. ഇവരാകട്ടെ, മുജാഹിദ് പ്രസ്ഥാനത്തിലെ പ്രമുഖ ശക്തിയായി വികസിക്കുകയും ഔദ്യാഗിക നേതൃത്വത്തെ പരസ്യമായി വെല്ലുവിളിക്കുന്ന അവസ്ഥയിലേക്കു വളരുകയും ചെയ്തിട്ടുണ്ട്. മുമ്പുണ്ടായ പിളര്‍പ്പിനെക്കാള്‍ ആഘാതമേറിയതാണ് പുതിയ സംഭവവികാസങ്ങള്‍. അതേസമയം, ഈ തീവ്ര ആശയക്കാരെ സര്‍വ പിന്തുണയും നല്‍കി കയറൂരി വിട്ടത് ഔദ്യാഗിക നേതൃത്വം തന്നെയായിരുന്നു എന്ന വിമര്‍ശം നിലനില്‍ക്കുന്നുമുണ്ട്.
സാര്‍വദേശീയ തലത്തില്‍ നവസലഫിസം എന്നു വിശേഷിപ്പിക്കപ്പെടുന്ന പ്രതിഭാസത്തെയാണ് പുതുതലമുറ മുജാഹിദുകള്‍ പ്രതിനിധാനം ചെയ്യുന്നത്. ഇതാകട്ടെ, മൊറോക്കോ മുതല്‍ മലേഷ്യ വരെ മുസ്ലിം ലോകത്താകമാനം വമ്പിച്ച സാമൂഹിക പ്രശ്നവും ക്രമസമാധാന പ്രശ്നവുമായി വളര്‍ന്നുകഴിഞ്ഞ യാഥാര്‍ഥ്യമാണ്. സംഘടനാ ഘടനകള്‍ക്കപ്പുറത്ത് തീപ്പൊരി പ്രഭാഷകരുടെ വാഗ്വലയത്തിന് ചുറ്റും രൂപപ്പെടുന്ന അനുയായിവൃന്ദം എന്ന നിലയിലാണ് ഈ ഗ്രൂപ്പുകള്‍ നിലനില്‍ക്കുന്നത്. സാമൂഹികമായ ഉള്‍വലിയലും ശുദ്ധിവാദവുമാണ് ഇവരുടെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍. എല്ലാ കാര്യങ്ങളിലുമുള്ള സങ്കുചിത വീക്ഷണങ്ങളും പ്രയോഗങ്ങളുമാണ് ഇവരുടെ മുഖമുദ്ര.
പ്രമാണമാത്ര ഇസ്ലാമാണ് സലഫിസത്തിന്‍െറ പ്രത്യേകത. അതായത്, സ്ഥലകാല സാഹചര്യങ്ങളെ പരിഗണിക്കാതെ തങ്ങള്‍ ശുദ്ധിപത്രം നല്‍കിയ പ്രമാണങ്ങളെ മാത്രം മനുഷ്യവ്യവഹാരങ്ങളുടെ കേന്ദ്രമായി പരിഗണിക്കുന്ന സമീപനശാസ്ത്രമാണത്. മറ്റൊരര്‍ഥത്തില്‍ കടുത്ത അക്ഷരപൂജയിലധിഷ്ഠിതമായ ഇസ്ലാമിനെയാണ് നവസലഫിസം പ്രതിനിധാനം ചെയ്യുന്നത്. ഇസ്ലാമിക ചിന്താ പ്രപഞ്ചത്തിലെ ഏറ്റവും യാഥാസ്ഥിതികവും തീവ്രവുമായ ധാരയായിട്ടാണ് അത് ഇന്ന് പരിഗണിക്കപ്പെടുന്നത്. പ്രമാണങ്ങളിലെ കടുംപിടിത്തം കാരണം, ഗ്രൂപ്പുകളായി പിളര്‍ന്നുകൊണ്ടേയിരിക്കുന്ന പ്രവണതയും ആഗോള സലഫിസത്തിനകത്ത് ദൃശ്യമാണ്.
മുജാഹിദ് പ്രസ്ഥാനത്തിലെ സംഘര്‍ഷങ്ങളും നവസലഫിസത്തിന്‍െറ ഉദയവും മുജാഹിദ് സംഘടനയുടെ കേവലമായ ആഭ്യന്തരപ്രശ്നമായി കാണാന്‍ പാടില്ല. കേരള സമൂഹ രൂപവത്കരണത്തില്‍ നിര്‍ണായക പങ്കുള്ള ഒരു പ്രസ്ഥാനത്തിനകത്ത് സംഭവിക്കുന്ന കാര്യങ്ങളില്‍ കേരള സമൂഹത്തിനാകമാനം ഉത്കണ്ഠ വേണ്ടതുണ്ട്. എന്നു മാത്രമല്ല, ഇപ്പോള്‍ ശക്തിപ്പെടുന്ന നവസലഫി ചിന്തകളും ഗ്രൂപ്പുകളും മുജാഹിദ് സംഘടനയെയോ മുസ്ലിം സമുദായത്തെയോ മാത്രം ബാധിക്കുന്ന പ്രശ്നവുമല്ല. അതിന്‍െറ ആഘാതങ്ങള്‍ സമൂഹത്തിലാകമാനമുണ്ടാവും. നമ്മുടെ സാമൂഹിക സംഘാടനത്തെയും സമുദായ ബന്ധങ്ങളെയും ലിംഗ സമീപനങ്ങളെയുമെല്ലാം നിഷേധാത്മകമായി ബാധിക്കാന്‍ പോവുന്ന യാഥാര്‍ഥ്യമാണത്. പരിഹരിക്കാന്‍ കഴിയാത്ത ഒട്ടേറെ പ്രതിസന്ധികളും മുറിവുകളും അത് സമൂഹശരീരത്തില്‍ സൃഷ്ടിക്കും. അല്‍ജീരിയ പോലുള്ള മുസ്ലിം രാജ്യങ്ങള്‍ അത്തരം ഒരുപാട് മുറിവുകളിലൂടെ കടന്നു പോയതാണ്. കേരളീയ സമൂഹത്തിന്‍െറ നാലിലൊന്ന് വരുന്ന ഒരു സമുദായത്തിലെ പ്രബലമായൊരു പ്രസ്ഥാനം തലകീഴായിനില്‍ക്കുന്ന അവസ്ഥ അതിനാല്‍ തന്നെ സാമൂഹികശാസ്ത്രപരമായി ഏറെ പ്രാധാന്യമുള്ളതാണ്. അത് സൃഷ്ടിക്കുന്ന സമസ്യകളെ എങ്ങനെ മറികടക്കുമെന്നതിനെക്കുറിച്ച് പണ്ഡിതരും ബുദ്ധിജീവികളും ഗൗരവത്തില്‍ ആലോചിക്കേണ്ടതുണ്ട്. ദീര്‍ഘവീക്ഷണമോ ദാര്‍ശനിക ഔത്യമോ കാണിക്കാത്ത ഒരുപറ്റം അത്യാവേശക്കാരുടെയും ആത്യന്തികവാദികളുടെയും പ്രഘോഷണങ്ങള്‍ക്ക് നമ്മുടെ മതങ്ങളെയും സമുദായങ്ങളെയും നാം വിട്ടുകൊടുക്കാന്‍ പാടില്ല.

അഭിപ്രായങ്ങളൊന്നുമില്ല: