2013, ജനുവരി 26, ശനിയാഴ്‌ച



ഈ ലോകത്ത്‌ മുസ്‌ലിംകളുടെ നില/ ഇ.കെ. മൗലവി

[മുജാഹിദ്‌ നേതാവും പണ്ഡിതനുമായ മര്‍ഹൂം ഇ.കെ. മൗലവി കേരള ജംഇയ്യത്തുല്‍ ഉലമയുടെ മുഖപത്രമായ അല്‍ മുര്‍ശിദില്‍ `ഈ ലോകത്ത്‌ മുസ്‌ലിംകളുടെ നില' എന്ന ശീര്‍ഷകത്തില്‍ എഴുതിയ ഒരു ലേഖനം.]

ഈ ലോകത്തില്‍ മുസ്‌ലീംകളുടെ നില എന്താണെന്നോ എന്തിന്നായിട്ടാണ്‌ അവര്‍ ഈ ലോകത്തില്‍ എഴുന്നേല്‍പിക്കപ്പെട്ടിരിക്കുന്നതെന്നോ അവരുടെ കര്‍ത്തവ്യം എന്താണെന്നോ അവരില്‍ അധികപേരും അറിയുന്നില്ല. മുസ്‌ലിമിന്ന്‌ ഈ ലോകത്ത്‌ വളരെ അധികം കാര്യങ്ങള്‍ നിര്‍വഹിക്കേണ്ടതായുണ്ട്‌. മുസ്‌ലിമിന്റെ ഇവിടെയുള്ള ഓരോ പ്രവൃത്തിയും പരലോകവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്‌. അവന്റെ വിചാരങ്ങള്‍, വാക്കുകള്‍, പ്രവൃത്തികള്‍ ഇതില്‍ ഓരോന്നിനെപറ്റിയും അവന്‍ പരലോകത്ത്‌വെച്ച്‌ ചോദ്യം ചെയ്യപ്പെടുന്നതാണ്‌. ഈ ബോധം ഓരോ മുസ്‌ലിമിന്നും ഉണ്ടായിരിക്കേണ്ടതാണ്‌. ഇത്തരം ചിന്തകളോടുകൂടിയ വ്യക്തികളാല്‍ സമ്മേളിക്കപ്പെട്ട ഒരു സമുദായമായിരിക്കണം മുസ്‌ലിം സമുദായം. അപ്പോഴാണ്‌ മുസ്‌ലിം സമുദായം ഒരു മാതൃകാ സമ്പ്രദായമായിത്തീരുന്നത്‌. 
അല്ലാഹു പറയുന്നു: നിങ്ങള്‍ ജനങ്ങളുടെ നന്മക്കായി എഴുന്നേല്‍പിക്കപ്പെട്ട ഉത്തമ സമുദായമാകുന്നു. നിങ്ങള്‍ നല്ലതിനെ ഉപദേശിക്കുകയും ചീത്തയെ വിരോധിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു.'' (ആലുഇംറാന്‍) മുസ്‌ലിംകള്‍ അല്ലാഹുവില്‍ വിശ്വസിക്കുകയും ജനങ്ങളുടെ പ്രവൃത്തികളെ നിയന്ത്രിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. അതായത്‌ നല്ല കാര്യങ്ങള്‍ അവരെ പറഞ്ഞു മനസിലാക്കുകയും ചീത്ത പ്രവൃത്തികളില്‍ നിന്ന്‌ അവരെ തടയുകയും ചെയ്യുന്നു. ഈ മഹത്തായ ഗുണങ്ങള്‍കൊണ്ട്‌ തന്നെയാണ്‌ അവര്‍ ഉത്തമ സമുദായമായിത്തീരുന്നത്‌.
ഈ ലോകത്ത്‌ കേവലം സുഖലോലുപന്മാരായി മൃഗപ്രായന്മാരായി ജീവിക്കുവാന്‍ വന്നവരല്ല മുസ്‌ലിംകള്‍. ഈ ലോകത്ത്‌ അവര്‍ സ്വാധീനശക്തി സ്ഥാപിക്കുകയും അവരുടെ ആ കഴിവിനെ അല്ലാഹുവിന്റെ ആജ്ഞകളെ നടപ്പില്‍ വരുത്തുന്നതിനായി വിനിയോഗിക്കുകയും ചെയ്യുകയത്രെ അവരുടെ കര്‍ത്തവ്യം.
അല്ലാഹു പറയുന്നു: അവര്‍ക്ക്‌ നാം ഭൂമിയില്‍ സ്വാധീനശക്തി നല്‍കിയാല്‍ അവര്‍ നമസ്‌കാരത്തെ നിലനിര്‍ത്തുകയും സകാത്ത്‌ കൊടുക്കുകയും നല്ലതിനെ ഉപദേശിക്കുകയും ചീത്തയെ വിരോധിക്കുകയും ചെയ്യും. കാര്യങ്ങളുടെ പരിണാമം അല്ലാഹുവിന്റെ ഇച്ഛയനുസരിച്ചാണ്‌'' (അല്‍ഹജ്ജ്‌)0)00 0
ഈ ലോകത്ത്‌ തങ്ങളുടെ സ്വാധീനത സ്ഥാപിക്കുകയാണ്‌ മുസ്‌ലിംകളുടെ ചുമതല. അത്‌ അക്രമവും അനീതിയും പ്രവര്‍ത്തിക്കുന്നതിനല്ല; അല്ലാഹുവിന്റെ സന്ദേശങ്ങളെ പ്രവൃത്തി പഥത്തില്‍ കൊണ്ടുവരുന്നതിനാണ്‌ അവര്‍ ഈ ഭൂമിയില്‍ സ്വാധീനശക്തി സ്ഥാപിക്കുന്നത്‌. എന്ത്‌കൊണ്ടെന്നാല്‍ അവര്‍ ജനങ്ങള്‍ക്ക്‌ വേണ്ടി സാക്ഷ്യം വഹിക്കേണ്ടവരാണ്‌. 
അല്ലാഹു പറയുന്നു: നിങ്ങള്‍ ജനങ്ങള്‍ക്ക്‌ സാക്ഷ്യം വഹിക്കുന്നവരും റസൂല്‍ നിങ്ങള്‍ക്ക്‌ സാക്ഷ്യം വഹിക്കുന്നവരും ആയിരക്കുന്നതിന്‌ വേണ്ടി നാം നിങ്ങളെ ഒരു മിതനിലയിലുള്ള സമുദായമാക്കിയിരിക്കുന്നു.'' (അല്‍ബഖറഃ). പരലോകത്തേക്ക്‌ വേണ്ടുന്ന വിജയവും സൗഭാഗ്യവും സമ്പാദിക്കുന്നതിന്ന്‌ ഈ ലോകത്തുള്ള വിജയവും സൗഭാഗ്യവും എതിരാകുന്നതല്ല. രണ്ടും ഒരേ അവസരത്തില്‍ സമ്പാദിക്കുന്നതിന്ന്‌ കടപ്പെട്ടവരാണ്‌ മുസ്‌ലിംകള്‍.
അല്ലാഹു പറയുന്നു: നിങ്ങളില്‍ നിന്നുള്ള വിശ്വസിച്ചവരെയും സല്‍കര്‍മ്മങ്ങള്‍ ചെയ്യുന്നവരെയും അല്ലാഹു ഭൂമിയില്‍ അവന്റെ പ്രതിനിധികളാക്കുമെന്നു അവന്‍ വാഗ്‌ദാനം ചെയ്‌തിരുന്നു.(അന്നൂര്‍)

ഇനിയും അല്ലാഹു പറയുന്നു: ``അല്ലാഹു കാഫിറുകള്‍ക്ക്‌ മുഅ്‌മിനുകളുടെ മേല്‍ യാതൊരധികാരവും നല്‍കീട്ടില്ല'' (നിസാഅ്‌). വീണ്ടും അല്ലാഹു പറയുന്നു:``നിങ്ങള്‍ അശക്തരാകരുത്‌, നിങ്ങള്‍ ദുഖിക്കരുത്‌. നിങ്ങള്‍ സത്യവിശ്വാസികളായിരുന്നുവെങ്കില്‍ നിങ്ങള്‍ തന്നെയാണ്‌ ഉയര്‍ന്നവര്‍'' (ആലുഇംറാന്‍). 
നാം ഇവിടെ അല്ലാഹുവിന്റെ പ്രാതിനിധ്യം സ്ഥാപിക്കണം. അതായത്‌ അല്ലാഹുവിന്റെ നിയമങ്ങളെ നടത്തുന്നതിനുള്ള അധികാരം നാം കൈവരുത്തണം. അതു ഭൗതികശക്തികൊണ്ടേ സാധിക്കുകയുള്ളു. നാം ഇതര മതസ്ഥരുടെ അടിമകളോ ആജ്ഞാനുവര്‍ത്തികളോ ആയിരിക്കുന്നതിനെ ഇസ്‌ലാം അനുവദിക്കുന്നില്ല. നാം ആജ്ഞാപിക്കുന്നവരും നിരോധിക്കുന്നവരും ആയിരിക്കണം. അതിനുള്ള കഴിവ്‌ സമ്പാദിക്കുവാനാണ്‌ നാം ശ്രമിക്കേണ്ടത്‌. ഈ സംഗതി മേല്‍ ഉദ്ധരിച്ച ആയത്തുകളില്‍ നിന്നു ഗ്രഹിക്കാവുന്നതാണ്‌....
സഹോദരന്മാരെ ഉണരുവിന്‍! ഭൂമിയില്‍ അല്ലാഹുവിന്റെ പ്രാതിനിധ്യം സ്ഥാപിക്കുന്നതിനും ഖുര്‍ആന്റെ ആജ്ഞകളെ പ്രചരിപ്പിക്കുന്നതിനുമായി പരിശ്രമിക്കുവിന്‍. (അല്‍ മുര്‍ശിദ്‌ പു: 4 ലക്കം 12 പേജ്‌ 44 ഏപ്രില്‍ 1939).

അഭിപ്രായങ്ങളൊന്നുമില്ല: