2013, ഒക്‌ടോബർ 15, ചൊവ്വാഴ്ച

ബലിപെരുന്നാളിന്റെ ആകത്തുക


 ഈദ്‌ ആശംസകൾ







ത്യാഗത്തിന്റെ ഓർമ്മകൾ പുതുക്കുന്ന ഈ 

ബലിപെരുന്നാൾ,ഇബ്രാഹിം നബിയുടെ ആദർശങ്ങൾ ഉൾക്കൊണ്ട് 

ജീവിക്കാനുള്ള സന്നേശം കൂടി നമുക്ക് നൽകുന്നു .....!!
അന്ധവിശ്വസവും , അനാചാരവും എതിർത്ത് ആത്മാഭിമാനത്തോടെ 

ജീവിക്കാൻ നാം പ്രതിജ്ഞ എടുക്കണം ....!!

സ്വതന്ത്രമായി നാം പെരുന്നാൾ ആഘോഷിക്കൊമ്പോൾ തന്നെ 

ലോകത്ത് 

നമ്മിൽ ൽ പെട്ട പലരുടെയും ഈദ്‌ അധിനിവേശത്തിനെതിരെ 

പോരാട്ടത്തിലും.................... , സൈനിക അട്ടിമറി ക്കെതിരെ 

സനതിയില്ല സമരത്തിലും............... ,ജീവിക്കാനുള്ള 

അവകാശത്തിനായി കഠിന പരിശ്രമാതിലും ..........., 

സത്യത്തിന്റെ വക്താക്കൾ ആയതിനാൽ 

ജൈലുകളിലും............................. ,അടിമ ചങ്ങലകളിൽ 

നിസ്സഹായതയുടെ വീർപ്പുമുട്ടലിലും ............കരാര് 

പൂര്ത്തിയാക്കി ........ അല്ലാഹുവിന്റെ സൌധതിലും 

,..............ആണ് ,അവരെ മറന്നു കൊണ്ടുള്ള ഈദ്‌ അത് നമ്മെ 

തന്നെ മറന്നു കൊണ്ടുള്ള ഈദ്‌ ആണ് .............



 ഈദ്‌ ആശംസകൾ

ബലിപെരുന്നാളിന്റെ ആകത്തുക

രിത്രത്തിലെ ആദര്‍ശ തീക്ഷ്ണതയുള്ള ഒരു പ്രസ്ഥാനത്തിന്റെ ജ്വലിക്കുന്ന സ്മരണകളുയര്‍ത്തുന്ന ആഘോഷമാണ് ബലി പെരുന്നാള്‍. ഇബ്‌റാഹീം  നബിയുടെ നേതൃത്വമായിരുന്നു ആ പ്രസ്ഥാനത്തെ ജ്വലിപ്പിച്ചു നിര്‍ത്തിയത്. 
 
ഇബ്‌റാഹീം എങ്ങനെ നേതാവായി എന്ന ചോദ്യത്തിന് ഖുര്‍ആന്‍ നല്‍കുന്ന ഉത്തരമിതാണ്: ''ചില ആഹ്വാനങ്ങളാല്‍ ഇബ്‌റാഹീമിനെ നാം പരീക്ഷിച്ചു. എല്ലാ ആഹ്വാനങ്ങള്‍ക്കും ഇബ്‌റാഹീം പൂര്‍ണമായ ഉത്തരം നല്‍കി. തുടര്‍ന്ന് ഞാനവനെ ജനനായകനായി നിശ്ചയിച്ചു'' (അല്‍ബഖറ 124). നായകത്വം ആദര്‍ശ നിഷ്ഠക്കുള്ള അംഗീകാരവും ക്രിയാത്മക ജീവിതത്തിന്റെ സാക്ഷാത്കാരവുമാണെന്ന മഹത്തായ സന്ദേശം ലോകത്തിന് കൈമാറുന്ന വിശുദ്ധ വേളയാണ് ബലിപെരുന്നാള്‍. കുടുംബാധിപത്യം, വംശാധിപത്യം, പട്ടാളാധിപത്യം തുടങ്ങിയ അധാര്‍മിക അധികാര സങ്കല്‍പങ്ങള്‍ ഈ 'ജനാധിപത്യ'(?) യുഗത്തിലും സജീവമായി നിലനിന്നുപോരുന്നത് കാണുമ്പോള്‍ ഇബ്‌റാഹീമിന്റെ നേതൃലബ്ധിയെക്കുറിച്ച ഖുര്‍ആനിക പ്രസ്താവം കൂടുതല്‍ പ്രസക്തമാവുകയാണ്.
 
'മക്കള്‍ക്കും നേതൃത്വം വേണം' (അല്‍ബഖറ 124) എന്ന് ഇബ്‌റാഹീം തുടര്‍ന്ന് ആവശ്യപ്പെടുന്നുണ്ട്. 'മക്കളില്‍ അക്രമികള്‍ക്ക് നല്‍കാനാവില്ല' (അതേ സൂക്തം) എന്ന് അല്ലാഹു മറുപടിയും പറയുന്നു. മക്കള്‍ രാഷ്ട്രീയത്തിന്റെയും കുടുംബാധിപത്യത്തിന്റെയും അടിവേരറുക്കുന്നതാണ് ആ പ്രസ്താവം. നേതാവ് ആരുടെയെങ്കിലും മകനോ മകളോ ആവുന്നതല്ല കാര്യം, ആദില്‍ (നീതിമാന്‍) ആകുന്നതാണ്; 'ളാലിം' (അക്രമി) ആകാതിരിക്കുന്നതാണ്. 'അക്രമികളെ ഞങ്ങളുടെ നേതാക്കളാക്കരുതേ' എന്ന് പ്രാര്‍ഥിക്കാന്‍ മുഹമ്മദ് നബിയും പഠിപ്പിച്ചിട്ടുണ്ട്. പ്രാര്‍ഥനയിലെ രാഷ്ട്രീയം എന്ന് നമുക്കതിനെ വിളിക്കാം. മതത്തിലും ആത്മീയതയിലും രാഷ്ട്രീയമോ എന്ന് സംശയിക്കുന്നവര്‍ ഇന്നുമുണ്ടല്ലോ, അവര്‍ക്കെല്ലാമുള്ള സമഗ്ര മറുപടിയാണ് ബലിപെരുന്നാള്‍ സ്മരണ. മതവും ആത്മീയതയും നിയന്ത്രിക്കുന്ന നീതിയുടെ രാഷ്ട്രീയം ആഘോഷിക്കാനാണ് ബലിപെരുന്നാള്‍ നമ്മെ ആഹ്വാനം ചെയ്യുന്നത്.
 
ആത്മീയ വിശുദ്ധിയുടെ ആഗോള ഗേഹമായ കഅ്ബയുടെ പുനര്‍ നിര്‍മാണവും പുനരുജ്ജീവനവുമാണല്ലോ ഇബ്‌റാഹീമീ ദൗത്യ പൂര്‍ത്തീകരണത്തിന്റെ പ്രധാന അടയാളം. ആ ആത്മീയ കേന്ദ്രത്തെ ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത് 'ജനങ്ങളുടെ കേന്ദ്രവും അഭയ സ്ഥാനവും' എന്നാണ് (അല്‍ബഖറ 125). കപട ആത്മീയതയില്‍ 'ജനം' പുറത്തും 'ശൈഖ'ന്മാര്‍ അകത്തുമാണ്. അധികാര രാഷ്ട്രീയത്തില്‍ 'ജനം' ഭരണകൂടത്തിന്റെ ഇരകള്‍ മാത്രമാണ്. ഇവിടെയാണ് കഅ്ബയുടെ ആത്മീയതയും രാഷ്ട്രീയവും ജനകീയമായിത്തീരുന്നത്. കഅ്ബക്ക് ചുറ്റും 'റിസര്‍വ്ഡ്' ആയ ഒരു മുസല്ല പോലും ഇല്ല. കഅ്ബയുടെ കില്ല സ്പര്‍ശിക്കാനും ഹജറുല്‍ അസ്‌വദ് ചുംബിക്കാനുമുള്ള അവകാശം സുഊദിയിലെ രാജാവിനും സോമാലിയയിലെ അനാഥ ബാലനും തുല്യമാണ്. ഈ തുല്യതയെയാണ് നാം ആത്മീയതയിലെ ജനാധിപത്യം എന്ന് വിളിക്കുന്നത്. അതില്‍ നിന്നുതന്നെ ഉത്ഭവിക്കുന്നതാണ് രാഷ്ട്രീയത്തിലെ ജനാധിപത്യവും.
 
'നിര്‍ഭയത്വം' കഅ്ബയുടെ സന്ദേശമാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ടല്ലോ. അത് കേവലം ആശയമല്ല, കഅ്ബയില്‍ നടപ്പിലാക്കപ്പെടുന്ന പ്രായോഗിക പരിപാടി തന്നെയാണ്. 'ആരവിടെ പ്രവേശിച്ചോ അവന്‍ നിര്‍ഭയനായി' (ആലുഇംറാന്‍ 97) എന്നാണ് ഖുര്‍ആനിക പ്രഖ്യാപനം. മനുഷ്യന്‍ മാത്രമല്ല മിണ്ടാ പ്രാണികളും ചെടികളും കഅ്ബയുടെ പരിസരത്ത് സുരക്ഷിതമായിരിക്കുമെന്ന് പ്രവാചകനും ഉറപ്പ് നല്‍കുന്നു. 'നിര്‍ഭയ ഭവനം' എന്ന് പറഞ്ഞ് അവസാനിപ്പിക്കാതെ 'നിര്‍ഭയ രാജ്യം' എന്നുകൂടി പറയുന്നുണ്ട് ഖുര്‍ആന്‍ (അല്‍ബഖറ 126).
 
ഭയപ്പെടുത്തല്‍ പ്രധാന ഭരണരീതിയായി സ്വീകരിച്ച ആഗോള മുതലാളിത്തത്തിനെതിരെ ശക്തിപ്പെടേണ്ട വിപ്ലവ രാഷ്ട്രീയത്തിന്റെ മൂലാധാരമായി വര്‍ത്തിക്കേണ്ട കാഴ്ചപ്പാടാണിത്. അമേരിക്കയും ഇസ്രയേലും അറബ് ഏകാധിപതികളും ഇന്ത്യന്‍ ഹിന്ദുത്വ ഫാഷിസ്റ്റുകളുമെല്ലാം ജനത്തെ ഭയപ്പെടുത്തി ഭരിക്കുന്നവരാണ്. നേരത്തെ നംറൂദും ഫറോവയും അങ്ങനെ തന്നെയാണ് നാട് ഭരിച്ചത്. നംറൂദിയന്‍ ഭരണകൂടത്തിന്റെ മുഖ്യ പ്രതിസ്വരം ഇബ്‌റാഹീം ഉയര്‍ത്തിയ നിര്‍ഭയത്വത്തിന്റെ രാഷ്ട്രീയമായിരുന്നുവെന്ന് ഇവിടെ ഓര്‍ക്കാം. ഈജിപ്തിലെ മഹാ ഭൂരിപക്ഷം വരുന്ന ജനങ്ങളെ ഭയപ്പെടുത്തിയും വിരട്ടിയോടിച്ചും വെടിവെച്ചുമാണല്ലോ അമേരിക്കയുടെ വളര്‍ത്തുപുത്രന്‍ സീസി ആ നാട് ഭരിക്കുന്നത്. നമ്മുടെ നാട്ടിലെ പുതിയ മോഡിയവതാരവും ഭയപ്പെടുത്തലിന്റെ രാഷ്ട്രീയത്തെ തന്നെയാണല്ലോ പ്രമോട്ട് ചെയ്യുന്നത്. പഴയ ഗുജറാത്തും പുതിയ മുസഫര്‍ നഗറും അതിന്റെ സാമ്പിള്‍ കാപ്‌സ്യൂളുകള്‍ മാത്രമാണ്. ഇവിടെയാണ് 'നിര്‍ഭയ രാഷ്ട്രീയം' എന്ന ദര്‍ശനം ജനകീയമാക്കേണ്ടതിന്റെ അനിവാര്യത ബലിപെരുന്നാള്‍ വിളിച്ചറിയിക്കുന്നത്.
 
ബലിപെരുന്നാളിന്റെ ആകത്തുക 'അല്ലാഹു അക്ബര്‍' എന്ന തക്ബീര്‍ ധ്വനിയില്‍ സംക്ഷേപിക്കപ്പെട്ടതാണ്. സമ്പൂര്‍ണ നിര്‍ഭയത്വത്തിന്റെ മുദ്രാവാക്യമാണത്. നംറൂദ് മുതല്‍ ഒബാമ വരെ, സീസി മുതല്‍ മോഡി വരെ എല്ലാവരും ചെറുതാണെന്ന മഹാ പ്രഖ്യാപനമാണത്. ആരെയും ഭയക്കാതെ മുന്നോട്ട് ഗമിക്കാന്‍ മുഴുവന്‍ പൗരസമൂഹത്തെയും ആത്മീയമായും രാഷ്ട്രീയമായും പ്രചോദിപ്പിക്കുന്ന തക്ബീര്‍ ധ്വനിയാണത്.
 
'സുഭിക്ഷത'യാണ് ബലിപെരുന്നാള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മറ്റൊരു കാഴ്ചപ്പാട് (അല്‍ബഖറ 126). 'സുഭിക്ഷത' ആത്മീയത തുളുമ്പുന്ന പ്രാര്‍ഥനാ ഉള്ളടക്കമായി സ്വീകരിച്ചപ്പോള്‍ ഇബ്‌റാഹീം ഒരു ഉപാധിവെക്കുകയുണ്ടായി. 'വിശ്വാസികള്‍ക്ക്' എന്നതായിരുന്നു ആ ഉപാധി. അല്ലാഹു അത് തിരുത്തിയിട്ട് പറഞ്ഞു: 'അവിശ്വാസികള്‍ക്കും'. ദൈവികമായ ആ തിരുത്തിന്റെ കൂടി ആഘോഷമാണ് ബലിപെരുന്നാള്‍. എന്നാല്‍ വിശ്വാസികളില്‍ പലരും അത് മറന്നിരിക്കുന്നു. അതുകൊണ്ടാണല്ലോ പെരുന്നാളിന്റെ പ്രധാന ഭക്ഷണമായ 'ബലിമാംസം' അവിശ്വാസികള്‍ക്ക് ഹറാം ആണെന്ന പുരോഹിത ഫത്‌വക്ക് പ്രചാരം കിട്ടിക്കൊണ്ടിരിക്കുന്നത്. പുരോഹിതന്റെ ഫത്‌വയോ അല്ലാഹുവിന്റെ തിരുത്തോ ഏതാണ് ദീനെന്ന് ചോദിക്കുമ്പോള്‍ ഫത്‌വകളുടെ ചരിത്രരേഖകള്‍ ചികയുക എന്നതാണ് സമുദായത്തിന്റെ നടപ്പുശീലം. അപ്പോഴും അല്ലാഹുവിന്റെ തിരുത്ത് അവര്‍ ഓതിക്കൊണ്ടേയിരിക്കും! ആ തിരുത്തല്‍ പ്രസ്താവന ഓതിക്കൊണ്ടിരിക്കുമ്പോള്‍ പ്രസ്താവനയിലെ അക്ഷരമെണ്ണി ഓരോ അക്ഷരത്തിനും പത്ത് വീതം കൂലി കിട്ടുമെന്ന് മതോപദേശവും നടത്തും. ഈ ആഭാസങ്ങളോടൊന്നും വിട പറയാതെ എന്ത് പെരുന്നാളാണ് നാം ആഘോഷിക്കുന്നത്!
 
ജനകീയ സുഭിക്ഷതയുടേതായ പുതിയ രാഷ്ട്രീയ മുന്നേറ്റത്തിന്റെ ആത്മീയോര്‍ജ സമാഹരണം മാത്രമല്ല ബലിപെരുന്നാള്‍, അതിന്റെ കര്‍മ പരിപാടിയുടെ തുടക്കം കൂടിയാണ്. അതിനാലാണല്ലോ ഏറ്റവും ജനകീയ ഭക്ഷ്യവിഭവങ്ങളായ മൂരിയിറച്ചിയും പോത്തിറച്ചിയും ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ നാലുനാള്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. പെരുന്നാള്‍ ദിനത്തിലും തുടര്‍ന്നുള്ള മൂന്ന് നാളുകളിലും (അയ്യാമുത്തശ്‌രീഖ്) അത് തുടരാനാണ് പ്രവാചക കല്‍പന. ബലിമാംസ വിതരണത്തെക്കുറിച്ചുള്ള ഖുര്‍ആന്റെ നയപ്രഖ്യാപനം ചോരയും ഇറച്ചിയും അല്ലാഹുവിന് വേണ്ട, നിങ്ങളുടെ ജീവിത സൂക്ഷ്മതയാണ് പ്രധാനം എന്നാണ് (അല്‍ഹജ്ജ് 37). ഇറച്ചിയെന്ത് ചെയ്യണം എന്ന ചോദ്യത്തിനുള്ള ഖുര്‍ആന്റെ മറുപടി മതചടങ്ങുകള്‍ക്കായി നീക്കിവെക്കണമെന്നോ ആത്മീയാചാര്യന്മാര്‍ക്ക് സല്‍ക്കാരമൊരുക്കണമെന്നോ അല്ല. മറിച്ച് അത് നിങ്ങളുടെയും, ദരിദ്രരും ആലംബഹീനരുമായ നിങ്ങളുടെ സഹജീവികളുടെയും ഭക്ഷണമാണെന്നാണ് (അല്‍ഹജ്ജ് 28). ഈ ജനകീയ ഭക്ഷണത്തെ മത-സാമുദായിക അതിര്‍ വരമ്പുകളില്‍ തടഞ്ഞുവെക്കാന്‍ ആര്‍ക്കുമില്ല അധികാരം.
 
പെരുന്നാള്‍ നമസ്‌കരിക്കാനായി തെരുവിലിറങ്ങണം എന്നാണ് റസൂലിന്റെ ആഹ്വാനം. പള്ളിയുടെ അതിര്‍ വരമ്പ് ആര്‍ക്കെങ്കിലും നിയമപരമായി തടസ്സം നില്‍ക്കുന്നുവെങ്കില്‍ അവര്‍ക്കും പെരുന്നാള്‍ പ്രാപ്യമാകണമെന്നാണ് അതിന്റെ സാരം. ഒട്ടും ദുരൂഹതയില്ലാത്ത പെരുന്നാള്‍. എല്ലാവര്‍ക്കും പങ്കെടുക്കാന്‍ പാകത്തില്‍ പെരുന്നാള്‍ പ്രാര്‍ഥനയും പ്രസംഗവുമെല്ലാം ജനമധ്യത്തിലായിരിക്കണം. പ്രാര്‍ഥന കഴിഞ്ഞാല്‍ പിന്നെ ഭക്ഷണം കഴിക്കലും കഴിപ്പിക്കലും വീടുകളില്‍ സന്ദര്‍ശനം നടത്തലും ബന്ധങ്ങള്‍ പുതുക്കലുമാണ് പെരുന്നാള്‍. എന്തൊരു ജനകീയമായ സൗന്ദര്യമാണ് ഈ ഉത്സവത്തിന്!
 
പുതിയകാലത്ത് പെരുന്നാള്‍ കൂടുതല്‍ പ്രസക്തമാവുകയാണ്. ആസറും നംറൂദും വീണ്ടും ജനിക്കുന്നിടത്താണ് പെരുന്നാളിന്റെ വിപ്ലവസ്മൃതി നന്നായി ജ്വലിക്കേണ്ടത്. ഈജിപ്ഷ്യന്‍ ജനാധിപത്യ ചത്വരത്തില്‍ വെടിയുതിര്‍ക്കാന്‍ ശൈഖുല്‍ അസ്ഹര്‍ ഫത്‌വ ഇറക്കിയപ്പോള്‍ നംറൂദും ആസറും പുനര്‍ജനിച്ചിട്ടുണ്ട്. മോഡി 'അമ്മ'യുടെ കാല്‍ തൊട്ടപ്പോഴും, 'അമ്മ' ചാണ്ടിയുടെ മൂര്‍ധാവ് ചുംബിച്ചപ്പോഴും ആ പഴയ ചരിത്രം തന്നെയാണ് ആവര്‍ത്തിക്കുന്നത്. അധികാരക്കൊതിയുടെ രാഷ്ട്രീയവും ഭൗതികാനന്ദം തേടിപ്പോകുന്ന പൗരോഹിത്യവും ഒരേ തൂവല്‍ പക്ഷികളാണ്. 'അമ്മ'യുടെ ആശ്രമത്തില്‍ ദര്‍ഗാ ശരീഫിലെ ഖലീഫ ആശംസക്കെത്തിയപ്പോള്‍ പുരോഹിത മുന്നണിയുടെ ഏകോദര സാഹോദര്യമാണ് പ്രകടമായത്.
 
മതത്തിന്റെ വിപ്ലവ പ്രാപ്തിയെ നാം കൂടുതല്‍ ജ്വലിപ്പിച്ച് നിര്‍ത്തേണ്ട പെരുന്നാളാണിത്. അധികാര രാഷ്ട്രീയത്തോടും പൗരോഹിത്യത്തോടും 'നോ കോംപ്രമൈസ്' പറയാതെ അത് സാധ്യമല്ല തന്നെ. ഇബ്‌റാഹീമിനെയും മുഹമ്മദിനെയും വേണ്ടാതായിരിക്കുന്നു അധികാരികള്‍ക്കും പുരോഹിതര്‍ക്കും. മുഹമ്മദിനെ വേണ്ടാതായവര്‍ക്ക് റസൂലിന്റെ മുടി വേണമെന്നുള്ളതാണ് കൂടുതല്‍ ലജ്ജാവഹം. റസൂലിനെ കച്ചവടം ചെയ്യാന്‍ കഴിയില്ലെന്ന് ബോധ്യപ്പെട്ടപ്പോഴാണ് മികച്ച കച്ചവടച്ചരക്ക് എന്ന നിലക്ക് ആ തിരുനാമത്തിന്റെ പേരില്‍ വ്യാജമുടി നിര്‍മിച്ചെടുത്തത്. പൗരോഹിത്യം മതമല്ലെന്ന് പറയാനും മതത്തെ ആത്മാഭിമാനബോധത്തോടെ നെഞ്ചേറ്റാനും പുതിയ തലമുറയെ നാം ശീലിപ്പിക്കണം. അതിനുള്ള പരിശീലനക്കളരി കൂടിയാണ് ബലിപെരുന്നാള്‍. 

ദിവസം അഞ്ചു നേരം പള്ളിമിനാരങ്ങളില്‍ നിന്നുയരുന്ന ബാങ്കൊലികളിലും നമസ്‌കാരങ്ങളിലും നിരന്തരം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അല്ലാഹു അക്ബര്‍ എന്ന മഹദ് വാക്യം തന്നെയാണ്, പെരുന്നാളിലെ 'തക്ബീറി'ന്റെയും പ്രധാന ഉള്ളടക്കം. ജീവിതത്തെക്കുറിച്ച വിശ്വാസിയുടെ കാഴ്ചപ്പാടും ആ ഒരു വാക്കില്‍ ഒളിഞ്ഞു കിടക്കുന്നു. ചെപ്പില്‍ വില പിടിച്ച മുത്തെന്ന പോലെ അന്യാദൃശമായ ഒരു ആശയ പ്രപഞ്ചവും ജീവിത ദര്‍ശനവുമാണ് അതിലടങ്ങിയിരിക്കുന്നത്. അല്ലാഹുവിനെക്കുറിച്ച വിശ്വാസിയുടെ മനസ്സിലെ ഉറച്ച ബോധ്യത്തെ അടയാളപ്പെടുത്തുന്ന ആ വാക്ക് ആശയവും അര്‍ഥവും ഗ്രഹിച്ച് ആത്മാര്‍ഥമായി ഉരുവിടുകയാണെങ്കില്‍ അത്യത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നുറപ്പാണ്. 'മുസ്‌ലിംകളുടെ നാവുകള്‍ തക്ബീര്‍ മുഴക്കുമ്പോലെ അവരുടെ ഹൃദയങ്ങള്‍ തക്ബീര്‍ മുഴക്കിയിരുന്നെങ്കില്‍ ചരിത്രത്തിന്റെ ഗതി അവര്‍ തിരിച്ചുവിട്ടേനെ' എന്ന ഡോ. മുസ്ത്വഫസ്സിബാഇയുടെ വാക്കുകള്‍ അതാണ് സൂചിപ്പിക്കുന്നത്.
അല്ലാഹു അക്ബര്‍ എന്ന് മനസ്സറിഞ്ഞ് വിളംബരം ചെയ്യുന്ന വിശ്വാസി എല്ലാ ദൈവേതര ശക്തികളോടും വ്യക്തികളോടുമുള്ള വിധേയത്വവും ആശ്രിതത്വവും അറുത്തുമാറ്റാന്‍ ബാധ്യസ്ഥനാണ്. തന്റെ നിലയും വിലയും, അസ്തിത്വവും വ്യക്തിത്വവും, ഭയവും നിര്‍ഭയത്വവും, രക്ഷയും ശിക്ഷയും അല്ലാഹുവിന്റെ മാത്രം തീരുമാനത്തിന് വിധേയമാണെന്നും അതിലൊരു മാറ്റവും വരുത്താന്‍ ലോകത്തൊരു ശക്തിക്കും സാധ്യമല്ലെന്നുമുള്ള ഉറച്ച ബോധ്യത്തോടെയാണല്ലോ 'അല്ലാഹുവാണ് ഏറ്റവും മഹാന്‍' എന്ന് പ്രഖ്യാപിക്കുന്നത്. അല്ലാഹുവിലുള്ള ഈ വിശ്വാസം മനസ്സില്‍ ആഴ്ന്നിറങ്ങിക്കഴിഞ്ഞാല്‍ ലോകം വളരെ ചെറുതായി അനുഭവപ്പെടുകയും, അല്ലാഹുവും അവന്റെ തൃപ്തിയും വളരെ വലുതായിത്തീരുകയും ചെയ്യും. 
അല്ലാഹുവാണ് ഏറ്റവും മഹാന്‍ എന്ന പ്രഖ്യാപനം അല്ലാഹു അല്ലാത്ത മറ്റൊന്നിനെയും ഭയക്കാത്ത മാനസികാവസ്ഥയാണ് പ്രദാനം ചെയ്യുന്നത്. സര്‍വശക്തനും അത്യുന്നതനുമായ ദൈവത്തിന്റെ സാമീപ്യമുള്ളപ്പോള്‍ വിശ്വാസി എന്തിന്, ആരെ ഭയക്കണം? ഫറോവയുടെയും സൈന്യത്തിന്റെയും പിടിയില്‍ നിന്ന് ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ ഇസ്രാഈല്യര്‍ ചെങ്കടലിന്റെ തീരത്താണെത്തിയത്. മുമ്പില്‍ ആര്‍ത്തിരമ്പുന്ന കടല്‍. പിന്നില്‍ സര്‍വസജ്ജരായ ശത്രുക്കള്‍. സ്വാഭാവികമായും ഞങ്ങളിതാ പിടിക്കപ്പെട്ടുവെന്ന് അവര്‍ അലമുറയിട്ടു. പക്ഷേ, മൂസാ നബി സമാശ്വസിപ്പിച്ചു: 'ഇല്ല, എന്റെ കൂടെ എന്റെ റബ്ബുണ്ട്. അവന്‍ എനിക്ക് മാര്‍ഗം കാണിച്ചുതരും' (അശ്ശുഅറാഅ് 62).
 
ശത്രുക്കള്‍ സര്‍വായുധ സജ്ജരായി പടയൊരുക്കം നടത്തിക്കൊണ്ടിരിക്കുന്നുവെന്നറിഞ്ഞ വിശ്വാസികളുടെ ധീരമായ നിലപാട് ഖുര്‍ആന്‍ ചിത്രീകരിക്കുന്നത് കാണുക: ''അവരോട് ജനം പറഞ്ഞു: നിങ്ങള്‍ക്കെതിരെ വന്‍ സൈന്യങ്ങള്‍ സംഘടിച്ചിരിക്കുന്നു, സൂക്ഷിക്കുവിന്‍. അതു കേട്ട് അവരില്‍ സത്യവിശ്വാസം വര്‍ധിക്കുകയാണുണ്ടായത്. അവര്‍ മറുപടി പറഞ്ഞു: ഞങ്ങള്‍ക്ക് അല്ലാഹു മതി. കാര്യങ്ങള്‍ ഭരമേല്‍പിക്കാന്‍ ഏറ്റവും അനുയോജ്യന്‍ അവന്‍ തന്നെയാകുന്നു'' (ആലുഇംറാന്‍ 173).
 
ദൈവിക കല്‍പനകള്‍ക്ക് മറ്റെന്തിനേക്കാളും മുന്‍ഗണന നല്‍കുക, തദടിസ്ഥാനത്തില്‍ ജീവിതം ചിട്ടപ്പെടുത്തുക, അതിന്റെ പേരിലുണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ സസന്തോഷം സഹിക്കുക തുടങ്ങിയവയൊക്കെ 'അല്ലാഹു അക്ബര്‍' എന്ന മുദ്രാവാക്യത്തിന്റെ അനിവാര്യ തേട്ടങ്ങളാണ്. രാപ്പകല്‍ ഈ മുദ്രാവാക്യം മുഴക്കിക്കൊണ്ടിരിക്കുന്ന വ്യക്തികള്‍ ജീവിത വ്യവഹാരങ്ങള്‍ തന്നിഷ്ടപ്രകാരമോ നാട്ടാചാരവും പാരമ്പര്യവുമനുസരിച്ചോ മനുഷ്യ നിര്‍മിത നിയമ സംഹിതകളനുസരിച്ചോ ആണ് നടത്തുന്നതെങ്കില്‍ ആത്മാവ് നഷ്ടപ്പെട്ട വായ്ത്താരികള്‍ മാത്രമാണ് അവയെന്ന് പറയേണ്ടിവരും. യഥാര്‍ഥത്തില്‍ ഈ കാപട്യത്തിന്റെ വിലയാണ് മുസ്‌ലിം സമൂഹം നൂറ്റാണ്ടുകളായി ഒടുക്കിക്കൊണ്ടിരിക്കുന്നത്. നാവുകള്‍ കൊണ്ട് മാത്രമല്ല, ഹൃദയങ്ങള്‍ കൊണ്ടും ജീവിതം കൊണ്ടും അല്ലാഹുവിനെ വാഴ്ത്താനും അവന്റെ ഗരിമയും ഗാംഭീര്യവും അംഗീകരിക്കാനും മുസ്‌ലിം സമൂഹം തയാറാകുമ്പോള്‍ മാത്രമേ, അല്ലാഹുവിന്റെ സഹായത്തിന് അവര്‍ അര്‍ഹരാവുകയുള്ളൂ. ഉമര്‍(റ) പറഞ്ഞു: ''നാം നിന്ദ്യരായ ഒരു സമൂഹമായിരുന്നു. ഇസ്‌ലാം മുഖേന അല്ലാഹു നമ്മെ പ്രതാപവന്മാരാക്കി. അതിനാല്‍ ഇസ്‌ലാമല്ലാത്ത മറ്റു വല്ലതിലൂടെയുമാണ് നാം പ്രതാപം ആഗ്രഹിക്കുന്നതെങ്കില്‍ അല്ലാഹു നമ്മെ വീണ്ടും നിന്ദ്യരാക്കുക തന്നെ ചെയ്യും.'' 

അഭിപ്രായങ്ങളൊന്നുമില്ല: